
ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധി ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഗോഗ്വാ വിളിച്ച മാധ്യമങ്ങളുടെ കരണത്തു കിട്ടിയ അടിയാണ് എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെതിരെ, വെറും സാങ്കേതിക നൂലാമാലയുടെ പേരിൽ എത്രമാത്രം എയർടൈം, സ്പെയ്‌സ് ഒക്കെയാണ് മാധ്യമങ്ങൾ നീക്കിവച്ചത് അങ്ങനെയുള്ള മാധ്യമങ്ങൾക്ക് കിട്ടിയ അടി കൂടിയാണ് ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധി എന്ന് സമകാലിക മലയാളം വാരികയിലെ മാധ്യമപ്രവര്‍ത്തകനായ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ വലിയ അധികാര ശക്തിയാകാൻ നടത്തിയ ശ്രമങ്ങളുടെ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ച സംസ്ഥാനമാണ് കേരളം; ഈ സർക്കാരും. ഇപ്പോൾ സുപ്രിംകോടതിയിൽ നിന്നുണ്ടായ വിധി ഫെഡറലിസം ശക്തിപ്പെടുത്താൻ ഫലപ്പെടുമോ? എന്ന ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യവും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞത്.
ഫെഡറൽ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ ആദ്യ ഇരയായാണ് 1959-ൽ ഇ.എം.എസ് സർക്കാർ പിരിച്ചുവിടപ്പെടുന്നത്. ഫെഡറലിസം ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിനു വേറൊരു സർട്ടിഫിക്കേറ്റും ആവശ്യമില്ലാത്ത വിധം സ്വന്തം അനുഭവമാണതെന്നും. ഫെഡറലിസവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനു വ്യക്തമായ ധാരണയും നിലപാടുമുണ്ട്. ഫെഡറലിസത്തിന്റെ സംരക്ഷണത്തിനു ജനാധിപത്യവാദികൾ പൊരുതിക്കൊണ്ടിരിക്കുകയും ചെയ്യും എന്നും അതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സോൾ എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
കേരളവുമായോ കേരളത്തിന്റെ രാഷ്ട്രീയവുമായോ സാമൂഹിക ജീവിതവുമായോ യാതൊരു ബന്ധവുമില്ലാത്ത, കേരളത്തിലെ ജനഹിതവുമായി യാതൊരു ബന്ധവുമില്ലാത്ത, സാങ്കേതികമായി ഭരണഘടനാ മാമൂലിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശുകാരനായ ഒരു വ്യക്തിയെ കേന്ദ്ര സർക്കാർ നൂലിൽ കെട്ടിയിറക്കുന്നു, ആ നൂലിൽക്കെട്ടി ഇറക്കിയ വ്യക്തിക്കുവേണ്ടി രാവും പകലും കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിച്ചു ണ്ടിരിക്കുന്ന ഒരു സാഹചര്യം. ഇത് ഇവിടെയല്ലാതെ ലോകത്തിലുണ്ടാകില്ല. തമിഴ്‌നാട്ടിലെ ഒരു എം.പി പറഞ്ഞ അഭിപ്രായമാണ്.
ശരിയല്ലേ. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെതിരെ, വെറും സാങ്കേതിക നൂലാമാലയുടെ പേരിൽ ഇവിടെ വന്ന ഒരാൾക്കുവേണ്ടി എത്രമാത്രം എയർടൈം, സ്പെയ്‌സ് ഒക്കെയാണ് മാധ്യമങ്ങൾ നീക്കിവച്ചത്. സുപ്രീംകോടതി വിധി എന്നത് ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഗോഗ്വാ വിളിച്ച മാധ്യമങ്ങളുടെ കരണത്തു കിട്ടിയ അടിയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here