
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യയിലുണ്ടെന്നും അതിൽ വലിയൊരു ശതമാനം മലയാളികളാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം എത്തുന്ന ഈ മേഖലയിലെ പ്രവാസികളുടെ സുരക്ഷയും ഭാവിയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന അധിനിവേശത്തെ ഇന്ത്യൻ പാർലമെന്റ് ഒറ്റക്കെട്ടായി തള്ളിപ്പറയണമെന്നും ഡോ.ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. 2003-ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാർ ഇറാഖ് അധിനിവേശത്തിനെതിരെ സ്വീകരിച്ച ധീരമായ നിലപാട് മാതൃകയാക്കി ഇരുസഭകളും പ്രമേയം പാസാക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തപ്പോൾ യുദ്ധത്തെ തള്ളിപ്പറയാൻ തയ്യാറായില്ല എന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : ‘ബിജെപി സ്ഥാനാർഥിയുടെ വർഗീയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും’; രത്തൻ യു ഖേൽക്കർ
വിഷയത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ സ്വീകരിച്ച നിലപാടിനെയും ജോൺ ബ്രിട്ടാസ് രൂക്ഷമായി വിമർശിച്ചു. ഇസ്രായേൽ-അമേരിക്കൻ അധിനിവേശത്തോടുള്ള ഇന്ത്യയുടെ നിശബ്ദതയെ തരൂർ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായ ഇന്ത്യയുടെ ചരിത്രപരമായ നിലപാട് അധിനിവേശങ്ങൾക്ക് എതിരാണെന്നും, ഈ വിഷയത്തിൽ തരൂരിനെയല്ല ഇന്ത്യ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

