
കല കുവൈറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ കല കുവൈറ്റ് എം ടി സാഹിത്യ പുരസ്‌കാരം സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു. കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്. 50000 രൂപയും ശില്പവും താങ്ങുന്ന അവാർഡ് പ്രമുഖ മലയാള സാഹിത്യകാരൻ അശോകൻ ചരുവിൽ ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു. ‘ഗ്രിഹർ സംസയുടെ കാമുകി’ എന്ന കഥാ സമാഹാരമാണ് ജോസഫ് അതിരുങ്കലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
സാഹിത്യ മേളയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു. അതിഥികളായെത്തിയ സാഹിത്യകാരായ ബെന്യാമിൻ, അശോകൻ ചരുവിൽ, കൈരളി ടിവി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ, എഴുത്തുകാരായ ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, ലോക കേരളസഭ അംഗം ആർ നാഗനാഥൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ALSO READ; കല കുവൈറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു
രണ്ടു ദിവസങ്ങളായി നടന്ന കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കല കുവൈറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ചയാണ് സമാപിച്ചത്. ഫെസ്റ്റിവലില്‍ കേരളത്തിലെയും പ്രവാസ ലോകത്തെയും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരടക്കം നൂറുക്കണക്കിന് പേർ പങ്കാളികളായി. സാഹിത്യ മേളയുടെ ഭാഗമായി, സംവാദങ്ങള്‍, പുസ്തക പ്രദര്‍ശനം, ആര്‍ട്ട് ഗ്യാലറി, സാംകാരിക സമ്മേളനം, കവിതകളുടെ രംഗാവിഷ്‌ക്കാരം എന്നിവയും ഒരുക്കിയിരുന്നു.
മേളയുടെ ഭാഗമായി കുവൈത്തില്‍ ഇപ്പോഴുള്ളതും ഉണ്ടായിരുന്നതുമായ എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും പ്രത്യേക പവിലിയനില്‍ ഒരുക്കി. കുവൈത്തിലെ ചിത്രകാരന്മാര്‍ വരയ്ക്കുന്ന ലൈവ് ചിത്ര രചന, ചിത്ര പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമായി.
കല കുവൈത്ത് പ്രസിഡന്‍റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടിവി ഹിക്മത്ത്, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈത്ത് ട്രഷറർ പിബി സുരേഷ്, ആക്ടിങ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ തുടങ്ങിയവർ പ്രഥമ കല കുവൈത്ത് സാഹിത്യോത്സവത്തിന് നേതൃത്വം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

