
ജെ എസ് കെ സിനിമ 17 ന് റിലീസ് ചെയ്യും. സംവിധായകൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് കഴിഞ്ഞദിവസം സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശനത്തിന് എത്തുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ജെ എസ് കെയ്ക്ക് കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചത്. ബോര്‍ഡ് ആവശ്യപ്പെട്ടതുപോലുള്ള മാറ്റങ്ങള്‍ വരുത്തിയുള്ള പുതിയ പതിപ്പാണ് അംഗീകരിച്ചത്. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പുതിയ ടൈറ്റിലാണ് സിനിമയുടെ പ്രധാന മാറ്റം.
കൂടാതെ കോടതി വിചാരണ രംഗത്തില്‍ ആറിടത്ത് പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 27നാണ് ചിത്രത്തിന്‍റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ പേര് ഹിന്ദു ദൈവത്തിന്‍റാതാണെന്നും അത് മാറ്റാതെ അനുമതി നല്‍കാനാവില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹിന്ദു ദൈവത്തിന്‍റെ പേര് ഉപയോഗിക്കുന്നത് അവഹേളനമാണെന്നും മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധക്ക് കാരണമാകുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് വാദം.
പേര് മാറ്റണമെന്നും 96 ഇടങ്ങളില്‍ കട്ട് ചെയ്യണമെന്നുമെല്ലാം ആദ്യം സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കുകയും കോടതി രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. ഈ നിര്‍ദേശം നിര്‍മ്മാതാക്കളും അംഗീകരിച്ചതോടെ പ്രശ്നങ്ങള്‍ താല്‍ക്കാലികമായി അവസാനിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

