
മുംബൈയിൽ ഒരു സി.ഐ.എസ്.എഫ് ജവാനെ ലക്ഷ്യമിട്ട് നടന്ന പുതിയ സൈബർ തട്ടിപ്പാണ് രാജ്യത്ത് ഇപ്പോൾ ആശങ്ക പടർത്തുന്നത്. സ്മാർട്ട്ഫോൺ അപ്രതീക്ഷിതമായി റീസെറ്റ് ആവുകയും തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് 95,000 രൂപ നഷ്ടപ്പെടുകയുമാണ് ചെയ്തത്. ഫോൺ റീസെറ്റ് ആയതിന് പിന്നാലെ നിരവധി ആപ്പുകൾ നഷ്ടമായതോടെയാണ് തട്ടിപ്പ് നടന്നതായി മനസ്സിലായത്. വാട്സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയവ വഴി ലഭിക്കുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് പലപ്പോഴും തട്ടിപ്പിന്റെ തുടക്കം.
ഇതോടെ തട്ടിപ്പുകാർക്ക് ഫോണിന്റെ നിയന്ത്രണം ലഭിക്കും. സന്ദേശങ്ങൾ, ഇ-മെയിലുകൾ, ബാങ്കുകൾ അയയ്ക്കുന്ന ഒടിപികൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർക്ക് കാണാൻ സാധിക്കും. ചില സാഹചര്യങ്ങളിൽ ഫോണിനെ റിമോട്ട് ആയി റീസെറ്റ് ചെയ്യാനും ഇവർക്ക് കഴിയും.
തട്ടിപ്പുകാർക്ക് ചോർത്താൻ കഴിയുന്ന വിവരങ്ങൾ:
* ബാങ്കിംഗ്, യുപിഐ വിവരങ്ങൾ
* ഇ-മെയിൽ അക്കൗണ്ടുകൾ
* സ്വകാര്യ സന്ദേശങ്ങൾ
* സേവ് ചെയ്ത പാസ്‌വേഡുകൾ
* ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ
ALSO READ:പഴയ സ്മാർട്ട്ഫോൺ വിൽക്കാൻ പോകുകയാണോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
സൈബർ വിദഗ്ധർ നിർദേശിക്കുന്ന മുൻകരുതലുകൾ ഇവയാണ്:
* സംശയാസ്പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
* ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
* ഇടയ്ക്കിടെ ആപ്പുകളുടെ അനുമതികൾ പരിശോധിക്കുക. കോൺടാക്റ്റുകൾ, അഡ്മിൻ, അക്സസിബിലിറ്റി തുടങ്ങിയ അനുമതികൾ അനാവശ്യമായി നൽകിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
* ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റവും സുരക്ഷാ അപ്ഡേറ്റുകളും കൃത്യമായി ഇൻസ്റ്റാൾ ചെയ്യുക.
സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുകാർ ദിവസേന കൂടിവരികയാണ്. നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

