കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം എന്നത് ദേശവിരുദ്ധതയാണ്: ജ്യോതിരാദിത്യ സിന്ധ്യ

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തങ്ങളുടെ വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങള്‍ ജനാധിപത്യത്തിനായുള്ള പോരാട്ടമായി ചിത്രീകരിച്ചിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ലോക്‌സഭ അംഗത്വത്തില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ അയോഗ്യതയെച്ചൊല്ലി നടക്കുന്ന പ്രതിഷേധം ലജ്ജാകരമാണെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസില്‍ ഇന്ന് ഒരു പ്രത്യയശാസ്ത്രവും അവശേഷിക്കുന്നില്ല. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ദേശവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രം മാത്രമേ അവശേഷിക്കുന്നുള്ളൂ, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം.രാജ്യത്തെ തകര്‍ക്കാനാണ് ഇവരുടെ നീക്കമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി അധപതിക്കുകയാണ്. മാനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുലിന് വീരപരിവേഷം നല്‍കാനാണ് ചിലരുടെ നീക്കം. ഇതിനായി സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ജുഡീഷ്യറിയെ പോലും കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി.

താന്‍ ഗാന്ധിയാണെന്നും ഗാന്ധി മാപ്പ് പറയില്ലെന്നുമുളള രാഹുലിന്റെ പ്രസ്തവന അത്ഭുതപ്പെടുത്തുന്നതാണ്. ഗാന്ധി കുടുംബത്തിന് പ്രത്യേകം നിയമം വേണമെന്ന് വരെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചിലര്‍ ഒന്നാംകിട പൗരന്മാരും മറ്റുളളവര്‍ മൂന്നാം കിടക്കാരുമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ ദേശവിരുദ്ധമാണ്. മാപ്പ് പറയുന്നത് കുറച്ചിലല്ല. എന്നാല്‍ തങ്ങള്‍ രാജ്യത്തെ എല്ലാവര്‍ക്കും മുകളിലാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News