‘പുതിയ പോപ്പ് അമേരിക്കൻ വൈസ് പ്രസിഡന്റിനെ തിരുത്തിയത് നിങ്ങൾ കണ്ടില്ലേ’; ശ്രദ്ധേയമായി കെ ജെ ജേക്കബിന്റെ പോസ്റ്റ്

പലസ്തീൻ, അഭയാർഥി ഐക്യദാർഢ്യത്തിന്റെ പേരിൽ ഫ്രാൻസിസ് മാർപാപ്പയെ മാർകാക്കയെന്ന് അധിക്ഷേപിച്ച ക്രിസംഘികൾക്ക് പുതിയ പോപ്പിനെയും അങ്ങനെ വിളിക്കേണ്ടി വരുമെന്ന സ്ഥിതിയാണെന്ന് വിശദീകരിച്ചുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പുതിയ പോപ്പായി കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ട വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പ് ആണ് ഇദ്ദേഹം.

69 കാരനായ അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ തിരുത്തിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ വീണ്ടും ശ്രദ്ധ നേടി. ഫെബ്രുവരിയിൽ, ‘ജെഡി വാൻസ് തെറ്റാണ്: മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ റാങ്ക് ചെയ്യാൻ യേശു ആവശ്യപ്പെടുന്നില്ല’ എന്ന തലക്കെട്ടോടെ പ്രെവോസ്റ്റ് ഒരു ലേഖനം പോസ്റ്റ് ചെയ്യുകയായിരുന്നു. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുക, ശേഷം നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക, തുടർന്ന് നിങ്ങൾ നിങ്ങളുടെ സമൂഹത്തെ സ്നേഹിക്കുക, തുടർന്ന് നിങ്ങൾ നിങ്ങളുടെ സഹ പൗരന്മാരെ സ്നേഹിക്കുന്നു, തുടർന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് മുൻഗണന നൽകുന്നു എന്ന ഒരു ക്രിസ്ത്യൻ ആശയമുണ്ട്. തീവ്ര ഇടതുപക്ഷക്കാരിൽ പലരും അത് പൂർണമായും തലകീഴായി മാറ്റി എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞത്. ഇതാണ് പുതിയ പോപ്പ് അന്ന് തിരുത്തിയത്.

അഭയാർഥികളെ സ്വീകരിക്കാൻ ആർക്കും ഉത്തരവാദിത്തമൊന്നുമില്ല എന്നാണ് വാൻസ് വലിച്ചുനീട്ടി പറഞ്ഞത്. അതിനെയാണ് ചിക്കാഗോയിൽ ജനിക്കുകയും ഫ്രാന്സിസിനെപ്പോലെ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് (പെറു) ബിഷപ്പായിരിക്കുകയും ചെയ്ത പുതിയ പോപ്പ് ട്രോളിയത്. മാത്രമല്ല, പുതിയ പോപ്പിന്റെ നാമവും സൂചിപ്പിക്കുന്നത് പോപ്പ് ഫ്രാൻസിസിന്റെ വഴിയെയാരിക്കും താനും നീങ്ങുകയെന്നതാണ്. പോപ്പുമാരുടെ പേര് അവരുടെ ഫിലോസഫിയെയും പ്രവർത്തന ശൈലിയെയുമൊക്കെ സൂചിപ്പിക്കാറുണ്ട്. ലളിതജീവിതവും ദരിദ്രരോടുള്ള പക്ഷം ചേരലുമായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ രീതി; അസിസിയിലെ ഫ്രാൻസിന്റെ ഒരു ശൈലി. അങ്ങിനെയെങ്കിൽ പോപ്പ് ലിയോ പതിനാലാമൻ ആ പേര് സ്വീകരിച്ചത് പോപ്പ്ലിയോ പതിമൂന്നിന്റെ ശൈലി പിന്തുടരാനാകണം. മാർപാപ്പമാർ എഴുതിയ ചാക്രിക ലേഖനങ്ങളിൽ വിപ്ലവമൂല്യമുള്ള ഒന്നായിരുന്നു ലിയോ പതിമൂന്നാമൻ 1891-ൽ പുറത്തിറക്കിയ ‘രേരും നൊവാരും’ (Rerum novarum). തൊഴിലെടുക്കുന്നവന്റെ അവകാശങ്ങളെപ്പറ്റി വിശദമായി സംസാരിക്കുന്നതുകൊണ്ട് ‘തൊഴിലാളികളുടെ പട്ടയം’ എന്നാണ് ആ ലേഖനം പിന്നീട് വിശേഷിപ്പിക്കപ്പെട്ടതെന്നും കെ ജെ ജേക്കബ് കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

ALSO READ: ലിയോ പതിനാലാമൻ പുതിയ മാര്‍പാപ്പ

പോസ്റ്റിന്റെ പൂർണരൂപം

എത്രയും പ്രിയപ്പെട്ട ക്രിസംഘി സഹോദരങ്ങളെ,
നിങ്ങൾക്കായി ഒരു നല്ല വാർത്ത റോമിൽ നിന്നും വന്നിട്ടുണ്ട്.
പോപ്പ് ഫ്രാൻസിസിന്റെ ദേഹവിയോഗവാർത്ത കേൾക്കുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തെ ‘മാർകാക്ക’ എന്ന് വിളിക്കാൻ.
എന്തിനാണ് നിങ്ങൾ അങ്ങിനെ വിളിച്ചത്, ഗാസയിലെ മരിക്കുന്ന കുഞ്ഞുങ്ങളെയോർത്തതിന്റെ, അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് പറഞ്ഞതിന്റെ ഒക്കെ പേരിൽ.
നിങ്ങളുടെ വല്യേട്ടൻ ജെ ഡി വാൻസിനെ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്,
പുതിയ പോപ്പ്, ട്രോളിയതിന്റെ വാർത്തയാണ് ഇന്റർനെറ്റിൽ കിടന്നു കറങ്ങുന്നത്.
ക്രിസ്ത്യാനികൾ ആദ്യം സ്വന്തം കുടുംബത്തെ സ്നേഹിക്കണം, പിന്നെ അയൽക്കാരെ, പിന്നെ സ്വന്തം കംയൂണിറ്റിയെ, പിന്നെ സഹ പൗരന്മാരെ, പിന്നെ ലോകത്തെ…എന്നൊരു കണക്ക് വാൻസ്‌ ചേട്ടന്റെ വകയുണ്ടായിരുന്നു.
വലിച്ചുനീട്ടി പറഞ്ഞത് അങ്ങിനെയിപ്പോ അഭയാർത്ഥികളെ സ്വീകരിക്കാൻ ആർക്കും ഉത്തരവാദിത്തമൊന്നുമില്ല എന്നാണ്.
അതിനെയാണ് ചിക്കാഗോയിൽ ജനിക്കുകയും ഫ്രാന്സിസിനെപ്പോലെ ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് (പെറു) ബിഷപ്പായിരിക്കുകയും ചെയ്ത പുതിയ പോപ്പ് ട്രോളിയത്: അങ്ങിനെ വരവരച്ചിട്ടൊന്നുമല്ല ക്രിസ്ത്യാനികൾ ആളുകളെ സ്‌നേഹിക്കേണ്ടത്; വാൻസ്‌ പറഞ്ഞത് പൊട്ടത്തെറ്റാണ്.
അപ്പോൾ വിളി തുടങ്ങുകയല്ലേ? മാർകാക്ക?


ബാക്കിയുള്ളവരോടാണ്.
പോപ്പുമാരുടെ പേര് അവരുടെ ഫിലോസഫിയെയും പ്രവർത്തന ശൈലിയെയുമൊക്കെ സൂചിപ്പിക്കാറുണ്ട്. ലളിതജീവിതവും ദരിദ്രരോടുള്ള പക്ഷം ചേരലുമായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ രീതി; അസിസിയിലെ ഫ്രാൻസിന്റെ ഒരു ശൈലി.
അങ്ങിനെയെങ്കിൽ പോപ്പ് ലിയോ പതിനാലാമൻ ആ പേര് സ്വീകരിച്ചത് പോപ്പ്ലിയോ പതിമൂന്നിന്റെ ശൈലി പിന്തുടരാനാകണം.
1878 മുതൽ 1903 വരെ ആയിരുന്നു ലിയോ പതിമൂന്ന് മാര്പാപ്പയായിരുന്നത്. മാർപ്പാപ്പാമാർ എഴുതിയ ചാക്രിക ലേഖനങ്ങളിൽ വിപ്ലവമൂല്യമുള്ള ഒന്നായിരുന്നു ലിയോ പതിമൂന്ന് 1891-ൽ പുറത്തിറക്കിയ ‘രേരും നൊവാരും’ (Rerum novarum). കമ്യൂണിസവും സോഷ്യലിസവുമൊക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങിയ കാലത്താണ് ‘പുതിയ കാര്യങ്ങൾ’ എന്നോ ‘വിപ്ലവകരമായ കാര്യ’ങ്ങളെന്നോ പരിഭാഷപ്പെടുത്താവുന്ന ഈ ലേഖനം പുറത്തുവരുന്നത്.
തൊഴിലെടുക്കുന്നവന്റെ അവകാശങ്ങളെപ്പറ്റി വിശദമായി സംസാരിക്കുന്നതുകൊണ്ട് ‘തൊഴിലാളികളുടെ പട്ടയം’ എന്നാണ് ആ ലേഖനം പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്
ഉല്പാദന ഉപകരണങ്ങളും സമ്പത്തും പൊതു ഉടമയിലാകണമെന്ന സോഷ്യലിസ്റ്റ് ആശയത്തെ ഈ ലേഖനം തള്ളിക്കളയുന്നു; സ്വകാര്യ സ്വത്തിനുള്ള അവകാശം മനുഷ്യരുടെ അടിസ്‌ഥാനപരമായ അവകാശമാണ് എന്നത് പറയുന്നു.
എന്നാൽ ചില കാര്യങ്ങൾ അത് കൂടുതലായി പറഞ്ഞു: തൊഴിലാളിയ്ക്കു അന്തസായി ജീവിക്കാനുള്ള വേതനം കിട്ടാനുള്ള അവകാശമുണ്ടെന്നും, തൊഴിലാളി യൂണിയൻ ഉണ്ടാക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം ഉണ്ടെന്നും ലേഖനം നിലപാടെടുത്തിരുന്നു. അങ്ങിനെ കിട്ടുന്ന വരുമാനത്തിൽനിന്നു സ്വകാര്യ സ്വത്തു സമ്പാദിക്കാമെന്നും. ‘തൊഴിലാളി വർഗ്ഗം’ എന്ന സംജ്ഞ ആ ലേഖനത്തിൽ പല പ്രാവശ്യം വരുന്നുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റി ആദ്യമായായിരുന്നു കത്തോലിക്കാ സഭയോ പോപ്പോ അങ്ങിനെയൊരഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. കമ്യൂണിസം ലോക കീഴടക്കുമെന്നുള്ള ഭയം ഒരു വേള ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം, എങ്കിലും തൊഴിലാളിയുടെ അന്തസ്സിനു വേണ്ടി സംസാരിച്ചു എന്നതിന്റെ പേരിലാണ് പോപ്പ് ലിയോ പതിമൂന്നാമൻ ഓർമ്മിക്കപ്പെടുന്നത്.
പുതിയ പോപ്പ് എങ്ങിനെ ആകുമെന്ന് കണ്ടറിഞ്ഞു കാണണം. ഇനി അദ്ദേഹം പോപ്പ് ഫ്രാൻസിസിന്റെ ശരിക്കുമുള്ള പിൻഗാമി ആയാലും അദ്‌ഭുതപ്പെടാനില്ല. അതിനുള്ള സൂചനകൾ ഇപ്പോൾ ആവശ്യത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News