സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതം; മന്ത്രി കെ കൃഷ്ണന്‍കുട്ടി

സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പുരപ്പുറ, ഭൗമോപരിതല, ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ എന്നിവയിലായി ആകെ 681 മെഗാവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയതായി കെ കൃഷ്ണന്‍കുട്ടി. ഇതില്‍ ഏകദേശം 270 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ സ്ഥാപിച്ചതാണ്. ഇതോടെ, സംസ്ഥാനത്തെ മൊത്തം സൗരോർജ്ജ നിലയങ്ങളുടെ സ്ഥാപിത ശേഷി 986 മെഗാവാട്ടായി വർദ്ധിച്ചു. ഇതോടൊപ്പം 71 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളും പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്തെ ആകെ പുനരുപയോഗ ഊര്‍ജ്ജ ശേഷി (സൌരോര്‍ജ്ജവും, കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവും മാത്രമായി) 1057 മെഗാവാട്ടായതോടെ കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സമ്പന്ന സംസ്ഥാനമായതായുള്ള കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ALSO READ: ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമർശം, നരേന്ദ്ര മോദി അഭിപ്രായം പറയണം: ബിനോയ് വിശ്വം എംപി

ഏകദേശം 1.22 ലക്ഷം പുരപ്പുറങ്ങളിലാണ് ഇപ്പോള്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഏറ്റവും ലാഭകരമായ നെറ്റ് മീറ്ററിംഗ് എന്ന ബില്ലിംഗ് സമ്പ്രദായം ആണ് കേരളത്തില്‍ അവലംബിച്ച് വരുന്നത്. മറ്റ് പല സംസ്ഥാനങ്ങളും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് കൂടുതല്‍ നിരക്ക് ഈടാക്കാന്‍ കഴിയുന്ന തരത്തിലുള്ള നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് സംവിധാനങ്ങളിലേക്ക് മാറി കഴിഞ്ഞെങ്കിലും, സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുള്ള ബില്ലിംഗ് രീതികളിലേക്ക് മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ബില്ലിംഗ് സമ്പ്രദായം തുടരുന്നത് KSEBL ന്റെ സാമ്പത്തിക സുസ്ഥിരതയെ ദോഷകരമായി ബാധിക്കാനിടയുള്ള കാര്യവും, സംസ്ഥാനത്തിന്റെ പ്രഖ്യാപിതമായ സൗരോര്‍ജ്ജ നയത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രവും വിശദവുമായ പരിശോധന നടത്തിയതിനുശേഷം മാത്രമേ ബില്ലിംഗ് രീതിയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

വാസ്തവം ഇതായിരിക്കെ, ഏതോ കോണില്‍ നിന്നും ഉണ്ടായ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില പത്രങ്ങള്‍ സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നതിന് ഉദ്ദേശിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് വൈദ്യുതി ഉപഭോക്താക്കളുടെ ഇടയില്‍ വലിയ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, ജനങ്ങള്‍ക്ക് ആശങ്ക പടര്‍ത്തുന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും അഭ്യര്‍ഥിക്കുന്നതായും മന്ത്രി അറിയിച്ചു.

ALSO READ: ‘കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുക പ്രയാസമേറിയ കാര്യമാണ്’; സഞ്ജു സാംസണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here