
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യമേഖലയിൽ നടക്കുന്ന വീഴ്ചകളിൽ ന്യായീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നേരിട്ടെത്തി മന്ത്രിയുടെ ഏകോപനമില്ലാത്തതിനെ ന്യായീകരിച്ച് ആണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. മുമ്പ് നിപ പടർന്ന് പിടിച്ചിരുന്നു. അത് കൊണ്ടാണ് അന്നത്തെ ആരോഗ്യമന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്. എന്നാൽ അന്നത്തെ നിപ സാഹചര്യമല്ല ഇപ്പോഴെന്നാണ് മന്ത്രിയുടെ ന്യായീകരണം. തിരുവനന്തപുരത്ത് നിന്ന് കൈകാര്യം ചെയ്യാൻ ഉള്ള കാര്യമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തന്നെ രാഷ്ട്രീയമായി വേട്ടയാടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 11 പേരുടെ ഫലം നെഗറ്റീവ് ആണ്. നിപ രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഷിഗെല്ല രോഗം ബാധിച്ച് കേരളത്തിൽ 3 മരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം 135 കേസുകൾ റിപ്പോർട്ട് ചെയ്തു. സ്‌കൂളുകളിലെ കിണർ ഉൾപ്പെടെ പരിശോധന നടത്തും. 135 ഷിഗല്ല കേസുകളിൽ 68 എണ്ണം കോഴിക്കോട് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള രോഗത്തിനുള്ള കിറ്റ് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഏകോപനം പാളുന്നു എന്ന രൂക്ഷമായ വിമർശനങ്ങൾക്കിടയിൽ ആണ് മന്ത്രി ഇന്ന് കോഴിക്കോട്ടേയ്ക്ക് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഫാറൂഖ് കോളേജ് സ്വദേശിക്ക് നിപ ബാധ സ്ഥിരീകരിച്ചിട്ടും നാല് ദിവസത്തിന് ശേഷമാണ് മന്ത്രി ജില്ലയിൽ എത്തിയത്.
രോഗബാധ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായ ബുധനാഴ്ച മന്ത്രി കോഴിക്കോട് ഉണ്ടായിരുന്നിട്ടും, അടിയന്തരമായി തിരുവനന്തപുരത്തേക്ക് മടങ്ങിയത് വലിയ വിവാദമായിരുന്നു. മുൻപ് നിപ റിപ്പോർട്ട് ചെയ്ത ഘട്ടങ്ങളിൽ അന്നത്തെ ആരോഗ്യ മന്ത്രിമാരായിരുന്ന കെ.കെ. ശൈലജ ടീച്ചറും വീണാ ജോർജും ജില്ലയിൽ ആഴ്ചകളോളം ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയിരുന്നു. എന്നാൽ നിലവിലെ മന്ത്രി ജില്ലയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ലെന്നും വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോവുകയാണ് ചെയ്തതെന്നും ആക്ഷേപം ഉയർന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

