കേന്ദ്രത്തിനെതിരെ യുഡിഎഫ്‌ എംപിമാർ മിണ്ടിയിട്ടില്ല, കേരള വിരുദ്ധ നിലപാടിനെതിരെ സമരത്തിന് തയ്യാറുണ്ടോ?: ധനമന്ത്രി

കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യാൻ യുഡിഎഫ്‌ എംപിമാർ തയ്യാറുണ്ടോയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത്രയും കാലം കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാൻ യുഡിഎഫ്‌ എംപിമാർ തയ്യാറായിട്ടില്ല. ജനങ്ങൾ ഇത്‌ തിരിച്ചറിയുന്നുവെന്ന്‌ കണ്ടപ്പോൾ ചില സമര പദ്ധതികളൊക്കെ തയ്യാറാക്കിയിട്ടുണ്ടെന്നാണ്‌ ഇപ്പോൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സമരത്തിന് തയ്യാറാണെന്ന് പറയുന്നതിൽ ആത്മാർത്ഥയുണ്ടെങ്കിൽ, അതിനായി തീയതി നിശ്ചയിച്ച്‌ ജനങ്ങളെ അറിയിക്കണം. ദില്ലിയിലെ ആ സമരത്തിൽ കേരളത്തിലെ എൽഡിഎഫ്‌ എംപിമാരെല്ലാം പങ്കെടുക്കും. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ യുഡിഎഫിന്റെ എംപിമാർ നിൽക്കുമോ എന്നാണ്‌ ജനങ്ങൾക്ക്‌ അറിയേണ്ടത്.

വിവിധ രംഗങ്ങളിൽ കേരളം മുന്നിലെന്ന്‌ ഇപ്പോൾ മാത്രമല്ല അംഗീകരിച്ചിട്ടുള്ളത്‌. മൻമോഹൻ സിങ്‌ സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴും എൽഡിഎഫ്‌ സർക്കാർ നേതൃത്വം നൽകുന്ന കേരളം പല മേഖലയിലും മുന്നിലാണെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. പക്ഷെ, ഇന്ന്‌ രാജ്യത്ത്‌ ഉയർന്നുവന്നിട്ടുള്ള സവിശേഷ സാഹചര്യം തിരിച്ചറിയാൻ പ്രതിപക്ഷത്തിന്‌ കഴിയുന്നില്ല.

ALSO READ: ‘അപ്പോള്‍ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍’; വെള്ളാപ്പള്ളി നടേശന്‍

എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതും ജനാധിപത്യത്തിനുതന്നെ വെല്ലുവിളി ഉയരാവുന്നതുമായ ഒരു ഭരണ സാഹചര്യമാണുള്ളത്‌. കേന്ദ്രം സംസ്ഥാനങ്ങളെ വല്ലാതെ സാമ്പത്തികമായി ഞെരുക്കുന്നു. രാജ്യത്തെ വരുമാനത്തിന്റെ 64 ശതമാനം കേന്ദ്രത്തിനാണ്‌. എന്നാൽ, ചെലവിന്റെ 62 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. അതാണ്‌ സംസ്ഥാനങ്ങളുടെ സാമ്പത്തിക ശ്വാസംമുട്ടലിന്‌ കാരണം.

കേന്ദ്ര നികുതി വിഹിതം ഗണ്യമായി കുറയുന്നു. സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ലാത്ത സെസും സർചാർജും കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ പത്തിൽനിന്ന്‌ ഇരുപത്‌ ശതമാനമായി ഉയർന്നു. ഇതിലൊന്നിലും കേരളത്തിലെ പ്രതിപക്ഷത്തിന്‌ പ്രതിഷേധിക്കേണ്ട വസ്‌തുതകൾ കാണാനാകുന്നില്ല.
വർഗീയതയ്‌ക്കെതിരായ ശക്തമായ നിലപാടെടുക്കാൻ ഇടതുപക്ഷത്തിന്‌ കഴിയുന്നില്ലെന്ന യുഡിഎഫ്‌ പറച്ചിൽ പരിഹാസ്യമാണ്‌. വർഗീയതയെ നേരിടുന്നതിൽ ഇടതുപക്ഷത്തിന്‌ ആരുടെയും സർട്ടിഫിക്കറ്റ്‌ വേണ്ട.

കർണാടകയെ ചുണ്ടിക്കാട്ടിയാണ്‌ യുഡിഎഫിന്റെ വർഗീയവിരുദ്ധ മേനിനടിക്കൽ. ‘ഓപ്പറേഷൻ ലോട്ടസ്‌’ അടക്കം ആവർത്തിക്കാതിരിക്കാനാണ്‌ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ പാർലമെന്റിൽ എന്നും ശബ്ദമുയർത്തിയത്‌ എൽഡിഎഫ്‌ എംപിമാരാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചു വർഷം മതിയെന്ന്‌ മുൻധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ജിഎസ്‌ടി കൗൺസിലിൽ ആവശ്യപ്പെട്ടുവെന്ന വസ്തുതാ വിരുദ്ധമായ കാര്യം നിയമസഭയിൽ പറയാൻ യുഡിഎഫ്‌ മടിക്കുന്നില്ല. ഇത്‌ സഭയോടുള്ള അവഹേളനമാണ്‌.

ALSO READ: ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട്ടിൽ സമത്വത്തിന്റെ പുതിയ യുഗമെന്ന് എം കെ സ്റ്റാലിൻ

ജിഎസ്‌ടി നടപ്പാക്കുന്ന ഘട്ടത്തിലാണ്‌ അഞ്ചുവർഷത്തെ നഷ്ടപരിഹാരം തീരുമാനിച്ചത്‌. പിന്നീട്‌ കോവിഡിൽ ലോക സാമ്പത്തിക സാഹചര്യങ്ങളാകെ മാറി. കേരളത്തിലും പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനാണ്‌ നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ടത്‌. ബിജെപി സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉയർത്തുന്നു. കിഫ്‌ബിയെ തള്ളിപ്പറയുന്നവർ, എല്ലാ മണ്ഡലത്തിലുമുണ്ടായ വികസന പ്രവർത്തനങ്ങളെ വിസ്‌മരിക്കരുത്‌.

പ്രയാസങ്ങൾക്കിടയിലും സംസ്ഥാന സർക്കാരിന്‌ കഴിയാവുന്നതെല്ലാം ഉറപ്പാക്കുന്നുണ്ട്‌. ആശ്വാസ കിരണം ഉൾപ്പെടെ എല്ലാ സമാശ്വാസ പദ്ധതികളിലെയും സാമ്പത്തിക സഹായങ്ങൾ കുടിശികയില്ലാതെ നൽകിയിട്ടുണ്ട്‌. റബർവില ഇടിയുന്ന ഘട്ടത്തിലെല്ലാം കർഷകർക്ക്‌ 170 രൂപ വില ഉറപ്പിക്കാനായിട്ടുണ്ട്‌. പഞ്ചായത്തുകളുടെ കഴിഞ്ഞവർഷത്തെ പദ്ധതിച്ചെലവ്‌ 105 ശതമാനമാണ്‌. ഈവർഷവും ഒരു കുറവുമുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷം വ്യാജപ്രചരണം നടത്തുകയാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News