കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജി; വി ഡി സതീശന് തിരിച്ചടി; പൊതുതാത്പര്യം എന്തെന്ന് കോടതി

കെ ഫോണ്‍ പദ്ധതിക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. പ്രതിപക്ഷ നേതാവിന് പൊതുതാത്പര്യമല്ല പബ്ലിസിറ്റി താത്പര്യമാണെന്ന് കോടതി വിമര്‍ശിച്ചു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചില്ല.

കെ ഫോണ്‍ പദ്ധതിക്ക് പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താം എന്നതിന്റെ മികച്ച ഉദാഹരണമാണ് കെ ഫൊണ്‍ പദ്ധതി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ ആരോപണം. ഹര്‍ജി പരിഗണിച്ച കോടതി പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമര്‍ശിച്ചു. ഹര്‍ജിക്ക് പിന്നില്‍ പബ്ലിക്ക് ഇന്റട്രസ്റ്റല്ല, പബ്ലിസിറ്റി ഇന്റട്രസ്റ്റാണെന്ന് കോടതി വിമര്‍ശിച്ചു. ഇതില്‍ പൊതുതാത്പര്യം എന്താണെന്ന് കോടതി ചോദിച്ചു.

Also Read: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം; ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കി ആമസോണ്‍

2019ലെ നടപടികള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനെന്നാനായിരുന്നു കോടതിയുടെ ചോദ്യം. കെ ഫോണ്‍ പദ്ധതിയുടെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തി തുടങ്ങിയല്ലോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. സി ആന്റ് എ ജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവുകള്‍ നല്‍കാമെന്ന ഹര്‍ജിക്കാരന്റെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം കോടതിയെ സമീപിച്ചാല്‍ പോരായിരുന്നോ എന്നും കോടതി ആരാഞ്ഞു. ഉത്തരവാദിത്വമുള്ള പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഹരജിക്കാരന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കോടതി പറഞ്ഞു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല, തല്‍ക്കാലം നോട്ടീസ് അയക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഹര്‍ജിയില്‍ നിലപാട് അറിയിക്കാം. ഹര്‍ജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News