
കെ എസ് രതീഷിന്റെ പുതിയ കഥാസമാഹാരമയാ ഹീനയാനത്തിന്റെ പ്രകാശനം നിർവഹിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചതായി അദ്ദേഹം അറിയിച്ചത്. ഹീനയാനം എന്ന കഥയിലെ ഗൗതമനെയും അമ്മയെയും സൃഷ്ടിക്കാൻ പങ്കുവഹിച്ച സതിച്ചേച്ചിയും മകനുമാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
പുസ്തകപ്രകാശനത്തെ പറ്റി എഴുത്തുകാരൻ പങ്കുവെച്ച കുറുപ്പ്
കണിയും കൈനീട്ടവും വിഷുക്കാലവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല, സതിച്ചേച്ചിയുടെയും ഭിന്നശേഷിക്കാരനായ മകൻ ശ്രീജിത്തിന്റെയും ജീവിതത്തിൽ ഒരു പുസ്തക പ്രകാശനമുണ്ടാകുമോ എനിക്കറിയില്ല. മാതൃഭൂമി ബുക്സ് ഇറക്കിയ പുതിയ കഥാസമാഹാരം ഹീനയാനം അവർ പ്രകാശനം ചെയ്യുന്നു…
ഭിന്നശേഷിക്കാരായ മക്കളെ പൊന്നുപോലെ കരുതുന്ന അമ്മമാർക്കാണ് ഹീനയാനം സമർപ്പിച്ചിട്ടുള്ളത്… ശുചീകരണ തൊഴിലാളി തടവുകാരൻ കിണറുവെട്ടി ഇങ്ങനെ മുൻ പ്രകാശനങ്ങൾ കണ്ട് ഇവന് പ്രാന്തുണ്ടോ എന്നു ചോദിച്ചവർ ഇതിലും മറ്റൊന്നും കാണില്ല. എനിക്ക് നല്ല പ്രാന്തുണ്ട് ആ പ്രാന്തിൽ ഞാൻ അഭിമാനിക്കുന്നു..
Also Read: മാഞ്ഞുപോകാത്ത മഷിപ്പൊട്ടുകൾ: ചിരിയും ചിന്തയും ചാലിച്ച അക്ഷരങ്ങൾ; കുഞ്ഞുണ്ണി ഓർമകൾക്ക് പ്രണാമം
ഹീനയാനം എന്ന കഥയിൽ ഗൗതമനെയും അമ്മയെയും സൃഷ്ടിക്കാൻ സതിച്ചേച്ചിയേയും മകനെയുമാണ് ഞാൻ നിരീക്ഷിച്ചത്.അതുകൊണ്ട് അവരാണ് പ്രകാശനത്തിന് ഏറ്റവും യോഗ്യരെന്ന് എനിക്ക് തോന്നുന്നു.
വലിയ എഴുത്തുകാരും സാംസ്കാരിക പ്രതിഭകളും വന്നാൽ കടുകട്ടി വാക്കുകളിലും അവരുടെ പഠനങ്ങളിലും എന്തൊക്കെയോ പറഞ്ഞേക്കാം. പക്ഷെ ജീവിതത്തിൽ ഇന്നുവരെ പുസ്തക പ്രകാശനം കാണാത്ത സതിച്ചേച്ചിയോട് ചടങ്ങിനെപ്പറ്റി ചോദിച്ചാൽ സത്യമുള്ള രണ്ടുവരിയിൽ തീർക്കും…
“എന്തരാണെന്നൊന്നും അറിഞ്ഞൂടാ. നമ്മളെ വിജയമ്മച്ചേച്ചിയുടെ മോൻ കരിമൻ സാറും പെണ്ണും മക്കളും രാവിലെ വന്ന്. എന്റെ കൊച്ചിന് ഒരു പൊതി കൊടുത്ത്. തൊറന്ന് നോക്കിയപ്പ ഒരു ബുക്ക്.കൊച്ചിന് കൈനീട്ടവും കൊടുത്തിട്ട് അവര് പോയി…”
അമ്മയ്ക്കും മകനും നന്ദി.ഇതിൽ നിങ്ങൾക്ക് സന്തോഷം തോന്നിയാൽ പങ്കുവയ്ക്കുക. പുസ്തകം വാങ്ങിക്കുക വായിക്കുക….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

