‘ദുരനുഭവമുണ്ടായതിൽ ഖേദിക്കുന്നു’, ‘പരാതി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു’; ചുള്ളിക്കാടിന്‍റെ വിമര്‍ശനത്തില്‍ അശോകന്‍ ചരുവിലും സച്ചിദാനന്ദനും

കേരള സാഹിത്യ അക്കാദമി അന്താരാഷ്‌ട്ര സാഹിത്യോത്സവത്തില്‍ നല്‍കിയ പ്രതിഫലം കുറഞ്ഞുപോയെന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി എ‍ഴുത്തുകാരന്‍ അശോകന്‍ ചരുവിലും കവി സച്ചിദാനന്ദനും. ”കേരള സാഹിത്യ അക്കാദമിയിൽ നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന് ദുരനുഭവം ഉണ്ടായതിൽ അങ്ങേയറ്റം ഖേദിക്കുന്നു. നേരിട്ടുപങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ഞാൻ പ്രിയപ്പെട്ട ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നു.”- ഇങ്ങനെയായിരുന്നു അശോകന്‍ ചരുവിലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്.

ALSO READ: കൊടുത്താല്‍ കര്‍ണാടകയിലും കിട്ടുമെന്നാണ് പുതുചൊല്ല്; കോണ്‍ഗ്രസിന് ഇപ്പോള്‍ എന്ത് പറയാനുണ്ടെന്ന് മന്ത്രി എം ബി രാജേഷ്

ആർക്കെങ്കിലും യാത്രപ്പടിയേക്കുറി ച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴിയെന്നും അങ്ങനെ വന്ന പരാതികൾ പരിഹരിച്ചിട്ടുണ്ടെന്നും കവി സച്ചിദാനന്ദന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്. അതും സാഹിത്യശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നുവെന്നും കവി ചൂണ്ടിക്കാട്ടി.

അശോകൻ ചരുവിലിന്റെ ഫേസ്ബുക് കുറിപ്പ്

അക്കാദമി സാഹിത്യോത്സവം;
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ വിമർശനം ശരിയാണ്.
കേരള സാഹിത്യ അക്കാദമിയിൽ നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന് ദുരനുഭവം ഉണ്ടായതിൽ അങ്ങേയറ്റം ഖേദിക്കുന്നു. നേരിട്ടു പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ഞാൻ പ്രിയപ്പെട്ട ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നു.

ഈ സംഗതി ബാലചന്ദ്രൻ വെളിപ്പെടുത്തിയത് ഉചിതമായി. യാത്രാക്കൂലി / പ്രതിഫലം എന്നീ കാര്യങ്ങളിൽ എഴുത്തുകാർ വലിയ അവഗണനാണ് നേരിടുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പലപ്പോഴും പ്രതിഫലം നൽകുന്നില്ല. പങ്കെടുപ്പിക്കുന്നത് തന്നെ ഔദാര്യം എന്ന നിലപാടാണ് സംഘാടകർ സ്വീകരിക്കുന്നത്.
സർക്കാരുമായി ബന്ധപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ്. ഓണപ്പുടവ കൊടുക്കുന്ന മട്ടിൽ. യൂണിവേഴ്സിറ്റി അധ്യാപകൻ്റെ ഒരു ദിവസത്തെ ശമ്പളത്തിൻ്റെ നാലിലൊന്നു പോലും അവിടെ പ്രഭാഷണത്തിനെത്തുന്ന എഴുത്തുകാരന് കൊടുക്കാറില്ല.

നമ്മുടെ കേരളത്തിൽ ഭരണവർഗ്ഗത്തോടും അവരുടെ സാംസ്കാരിക പ്രത്യയശാസ്ത്രത്തോടും സന്ധിയില്ലാതെ സമരം ചെയ്തു നിൽക്കുന്ന നിരവധി ജനകീയസംഘങ്ങളുണ്ട്. ആശയപരമായ സമ്പന്നതയിലും അതേസമയം സാമ്പത്തികമായി അങ്ങേയറ്റം ദാരിദ്ര്യത്തിലുമാണ് അവ പ്രവർത്തിക്കുന്നത്. സമാന ചിന്തയുള്ള എഴുത്തുകാർ അവർക്കൊപ്പം ചേരുക പതിവുണ്ട്. അത്തരം സന്ദർഭങ്ങളിൽ പ്രതിഫലം വാങ്ങാതിരിക്കുകയോ നാമമാത്രമായ യാത്രാപ്പടി മാത്രം വാങ്ങുകയോ പതിവുണ്ട്. അത് ആശയത്തോടും പ്രസ്ഥാനത്തോടുമുള്ള അവരുടെ ആത്മസമർപ്പണത്തിൻ്റെ ഭാഗമാണ്. പക്ഷേ കൃത്യമായി ശമ്പളവും മറ്റും നൽകി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങൾ എഴുത്തുകാർക്കു മാത്രം പ്രതിഫലം നൽകാതിരിക്കുന്നത് വലിയ തെറ്റാണ്. അക്കാദമികളും മറ്റു സാംസ്കാരിക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ആ സ്ഥാപനങ്ങൾക്കു വേണ്ടിയല്ല. സംസ്കാരത്തിനും ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയാണ്. അല്ലെങ്കിൽ അങ്ങനെയാകണം.

ALSO READ: വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ജ്യോതിക; മുബൈയിലേക്ക് താമസം മാറിയതിന് പിന്നിൽ കാരണങ്ങൾ ഉണ്ട്

സച്ചിദാനന്ദൻ്റെ ഫേസ്ബുക് കുറിപ്പ്

അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. ആർക്കെങ്കിലും യാത്രപ്പടിയേക്കുറി ച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴി. അങ്ങിനെ വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്. അതും സാഹിത്യശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നു. പണം പ്രധാനമായ ഒരു സമൂഹത്തിൻ്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകിൽ. ഒരു പൈസയും വാങ്ങാതെ അനേകംസാഹിത്യ പരിപാടികൾ കേൾക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാൾ എന്ന നിലയിലാണ് ഇത് പറയുന്നത്. എനിക്ക് കണക്ക് പറയാൻ അറിഞ്ഞു കൂടാ. ഈ സമൂഹത്തിന് ഞാൻ പറ്റില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News