സിഎഎ: രാഹുല്‍ഗാന്ധിയുടെ മൗനം പ്രതിഷേധാര്‍ഹം, ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടാണ് കോണ്‍ഗ്രസിനും; പരിഹസിച്ച് കെ ടി ജലീല്‍

കേരള സര്‍ക്കാരും വിവിധ സംഘടനകളും പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ച റിട്ട് പെറ്റിഷനുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിരവധി അമുസ്ലിം സംഘടനകളും വ്യക്തികളും ഇക്കൂട്ടത്തിലുണ്ടെന്നത് നല്‍കുന്ന ആശ്വാസം വളരെ വലുതാണെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.

ഗുജറാത്ത് കലാപത്തെ രൂക്ഷമായി എതിര്‍ത്ത് ലേഖനമെഴുതിയതിനെ തുടര്‍ന്ന് പീഠനത്തിനിരയായി ഐ.എ.എസ് പദവി രാജിവെച്ച, പ്രമുഖ കോളമിസ്റ്റുമായ ഹര്‍ഷ് മാന്‍ഡറും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടും. ആള്‍ ഇന്‍ഡ്യാ കോണ്‍ഗ്രസ് കമ്മിറ്റിയോ കേരള പ്രദേശ് കോണ്‍ കമ്മിറ്റിയോ കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെന്നത് ഏറെ നിരാശാജനകവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

എ.ഐ.സി.സിയോ കെ.പി.സി.സിയോ റിട്ട് പെറ്റിഷന്‍ നല്‍കാത്ത പശ്ചാതലത്തില്‍ കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍പോലും സിഎഎക്കെതിരായി ഹര്‍ജി നല്‍കിയിട്ടില്ലെന്നത് ആശ്ചര്യകരമാണ്. രാഹുല്‍ഗാന്ധി പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് പുലര്‍ത്തുന്ന മൗനം അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതാണ്.

സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്താല്‍ അതിന്റെ പിന്നില്‍ കൂടാനും അതല്ലെങ്കില്‍ ”ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ’ എന്ന മട്ടില്‍ മുന്നോട്ടു പോകാനുമാണത്രെ കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം പരിഹസിച്ചു.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള സര്‍ക്കാരും വിവിധ സംഘടനകളും പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ച റിട്ട് പെറ്റിഷനുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
കേരള സര്‍ക്കാര്‍, സി.പി.ഐ(എം), ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, സി.പി.ഐ,
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ,
ആള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍,
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,
കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, സമസ്ത കേരള സുന്നി യുവജന സംഘം, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്ത് കൗണ്‍സില്‍, മുസ്ലിം അസോസിയേഷന്‍,
ചാവക്കാട് സെക്കുലര്‍ ഫോറം,
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍,
ആള്‍ഇന്ത്യ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റെര്‍, ആള്‍ഇന്‍ഡ്യ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, തുടങ്ങി 260-ഓളം സംഘടനകളും വ്യക്തികളും പൗരത്വഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് പെറ്റിഷനുകള്‍ ഇന്നത്തെ (19.3.2024) മൂന്നാമത്തെ ഐറ്റമായി ലിസ്റ്റ് ചെയ്യപ്പെട്ട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ വരികയാണ്. കോടതി വിധി എന്താകുമെന്നറിയാന്‍ രാജ്യം ആകാംക്ഷയോടെയാണ് കാതോര്‍ക്കുന്നത്.

നിരവധി അമുസ്ലിം സംഘടനകളും വ്യക്തികളും ഇക്കൂട്ടത്തിലുണ്ടെന്നത് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.
ആള്‍ ഇന്‍ഡ്യാ കോണ്‍ഗ്രസ് കമ്മിറ്റിയോ കേരള പ്രദേശ് കോണ്‍ കമ്മിറ്റിയോ കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെന്നത് ഏറെ നിരാശാജനകവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്.

ഗുജറാത്ത് കലാപത്തെ രൂക്ഷമായി എതിര്‍ത്ത് ലേഖനമെഴുതിയതിനെ തുടര്‍ന്ന് പീഠനത്തിനിരയായി ഐ.എ.എസ് പദവി രാജിവെച്ച, പ്രമുഖ കോളമിസ്റ്റുമായ ഹര്‍ഷ് മാന്‍ഡറും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടും. പ്രശാന്ത്ഭൂഷണ്‍ മുഖേനയാണ് കോടതിയില്‍ അദ്ദേഹം റിട്ട് പെറ്റിഷന്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ സമാജ് വാദി പാര്‍ട്ടി എം.പി, കപില്‍ സിബിലാണ് മുസ്ലിംലീഗിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മുന്‍ എം.പിമാരായ മഹുവ മൊയ്ത്ര, രമേശ് ചെന്നിത്തല, ടി.എന്‍ പ്രതാപന്‍, യു.പിയിലെ ആസാദ് സമാജ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, മുതലായവരും പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിച്ചവരില്‍ ഉള്‍പ്പെടും.
എ.ഐ.സി.സിയോ കെ.പി.സി.സിയോ റിട്ട് പെറ്റിഷന്‍ നല്‍കാത്ത പശ്ചാതലത്തില്‍ കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍പോലും CAA ക്കെതിരായി ഹര്‍ജി നല്‍കിയിട്ടില്ലെന്നത് ആശ്ചര്യകരമാണ്. രാഹുല്‍ഗാന്ധി പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് പുലര്‍ത്തുന്ന മൗനം അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതാണ്. സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്താല്‍ അതിന്റെ പിന്നില്‍ കൂടാനും അതല്ലെങ്കില്‍ ”ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ’ എന്ന മട്ടില്‍ മുന്നോട്ടു പോകാനുമാണത്രെ കോണ്‍ഗ്രസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here