‘കോൺഗ്രസിന്റെ കള്ളക്കളിയാണ് വ്യക്തമാകുന്നത്, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്’: കെ ടി ജലീൽ എംഎൽഎ

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ള കർണ്ണാടകക്കും ഹിമാചൽപ്രദേശിനും തെലുങ്കാനക്കും എന്താണ് കഴിയാത്തത് എന്ന് കെ ടി ജലീൽ എം എൽ എ.പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു. എന്നാൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇതിൽ അഭിപ്രായം പറയാത്തതിലൂടെ കോൺഗ്രസിന്റെ കള്ളക്കളിയാണ് വ്യക്തമാകുന്നത് എന്നാണ് ജലീൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

ALSO READ: ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വില്പന നിരോധിച്ച് കേന്ദ്ര സർക്കാർ
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും, അതേ സ്ഥലത്ത് രാമക്ഷേത്രം പണിതപ്പോഴും കോൺഗ്രസ്സ് പുലർത്തിയ നിസ്സംഗത രാജ്യം മറന്നിട്ടില്ല എന്നും കാശ്മീരിൻ്റെ 370 വകുപ്പ് പ്രകാരമുള്ള പ്രത്യേകാവകാശം റദ്ദ് ചെയ്തപ്പോഴും, മുത്തലാഖ് ബിൽ ലോകസഭയിൽ പാസ്സാക്കിയപ്പോഴും എന്തേ കോൺഗ്രസ് മിണ്ടാതിരുന്നത്? എന്നും ജലീൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു.

കേന്ദ്രം നടപ്പിലാക്കുന്ന നിയമം കേരളത്തിലായി നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്ന് പുരപ്പുറത്ത് കയറി ഓരിയിട്ടവർ തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് എന്തുപറയുന്നു? എന്നും ജലീൽ ചോദിച്ചു.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി പ്രകടനം നടത്തിയാലും മുൻകൂട്ടി അനുമതി വാങ്ങാതെ ജാഥ നടത്തിയാലും ഏതുപാർട്ടിക്കാരാണെങ്കിലും കേസ് എടുക്കും. ആര് പൊതുമുതൽ നശിപ്പിച്ചാലും അവർക്കെതിരെ നടപടി സ്വീകരിക്കും. കൂടാതെ ചേനക്കാര്യത്തെ ആനക്കാര്യമായി അവതരിപ്പിച്ച് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്. CAA, ശബരിമല വിഷയങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിൽ പിൻവലിക്കാൻ കഴിയുന്നവയിൽ നടപടി സ്വീകരിക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണെന്നും ഇക്കാര്യം തനിക്ക് നേരിട്ട് അറിയാവുന്നതാണ് എന്നും ജലീൽ പറഞ്ഞു.

ALSO READ: കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പറഞ്ഞത് പോലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ള കർണ്ണാടകക്കും ഹിമാചൽപ്രദേശിനും തെലുങ്കാനക്കും എന്താണ് കഴിയാത്തത്? കോൺഗ്രസ്സിൻ്റെ കള്ളക്കളിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും, അതേ സ്ഥലത്ത് രാമക്ഷേത്രം പണിതപ്പോഴും കോൺഗ്രസ്സ് പുലർത്തിയ നിസ്സംഗത രാജ്യം മറന്നിട്ടില്ല. കാശ്മീരിൻ്റെ 370 വകുപ്പ് പ്രകാരമുള്ള പ്രത്യേകാവകാശം റദ്ദ് ചെയ്തപ്പോഴും, മുത്തലാഖ് ബിൽ കൊണ്ടു വന്ന് ലോകസഭയിൽ പാസ്സാക്കിയപ്പോഴും എന്തേ കോൺഗ്രസ്സ് മിണ്ടാതിരുന്നത്? NIA നിയമം കൂടുതൽ കർക്കശ്യമാക്കാൻ കേന്ദ്രം നീക്കം നടത്തിയപ്പോൾ, വോട്ടെടുപ്പിൽ പങ്കെടുക്കാതെ കോൺഗ്രസ് സഭയിൽ നിന്നിറങ്ങിപ്പോന്നത് നാം കണ്ടതാണ്.
കേന്ദ്രം നടപ്പിലാക്കുന്ന നിയമം കേരളത്തിലായി നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്ന് പുരപ്പുറത്ത് കയറി ഓരിയിട്ടവർ തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് എന്തുപറയുന്നു? പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി പ്രകടനം നടത്തിയാലും മുൻകൂട്ടി അനുമതി വാങ്ങാതെ ജാഥ നടത്തിയാലും ഏതുപാർട്ടിക്കാരാണെങ്കിലും കേസ് എടുക്കും. ആര് പൊതുമുതൽ നശിപ്പിച്ചാലും അവർക്കെതിരെ നടപടി സ്വീകരിക്കും. ഗവർണ്ണറെ കരിങ്കൊടി കാട്ടിയതിൻ്റെ പേരിൽ പെൺകുട്ടികൾ ഉൾപ്പടെ എത്ര എസ്.എഫ്.ഐ പ്രവർത്തകരെയാണ് ദിവസങ്ങളോളം ജയിലിലടച്ചത്? ഒരു സർക്കാരിനും ഏകപക്ഷീയമായി കേസുകൾ പിൻവലിക്കാൻ കഴിയില്ല. അതിനായി കോടതിയുടെ അംഗീകാരവും കൂടി തേടണം. ആ നടപടിക്രമങ്ങൾ പൂർത്തിയാകാൻ വർഷങ്ങൾ എടുത്തേക്കാം. അത് CAA പ്രക്ഷോഭവുമായി ബന്ധ കേസാണെങ്കിലും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസാണെങ്കിലും.
ഇത്തരം കേസുകളിൽ ആരെയും തൂക്കിക്കൊല്ലാനൊന്നും വിധിക്കില്ല. പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരത്തുക കെട്ടിവെക്കേണ്ടി വരും. അത് എം.എൽ.എമാരോ എം.പിമാരോ ആണെങ്കിലും ശരി. പത്തും പതിനഞ്ചും കേസുകളാണ് വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത്കോൺഗ്രസ്, യൂത്ത്ലീഗ്, യുവമോർച്ച തുടങ്ങിയ യുവജന സംഘടനാ നേതാക്കൾക്കെതിരെ ഉള്ളത്. അത് സ്വാഭാവികമാണ്. ചേനക്കാര്യത്തെ ആനക്കാര്യമായി അവതരിപ്പിച്ച് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്. CAA, ശബരിമല വിഷയങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിൽ പിൻവലിക്കാൻ കഴിയുന്നവയിൽ നടപടി സ്വീകരിക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണ്. ഇക്കാര്യം എനിക്ക് നേരിട്ട് അറിയാവുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News