
ഇഡിയുടെ രാഷ്ട്രീയപരമായ പകപോക്കൽ നടപടിക്കെതിരെ സി.പി.ഐ.എം. എങ്ങനെ മുന്നോട്ടുപോകും എന്നതിന്റെ ഉത്തരമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ. അതിശക്തമായ പ്രതിഷേധമാണ് ഇന്നിപ്പോൾ സംസ്ഥാന വ്യാപകമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇഡിയും വിഡിയും കൂട്ടായി നടത്തുന്ന എല്ലാ കടന്നാക്രമണങ്ങളെയും ചെറുത്ത് തോൽപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഐഎമ്മിന്റെ ഏറ്റവും സമുന്നതനായിട്ടുള്ള നേതാവിനെ യാതൊരു കാര്യവുമില്ലാതെ എട്ടു മണിക്കൂർ നേരമാണ് സ്വകാര്യ വസതിയിൽ, ഇഡി തടഞ്ഞുവെച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആരെയും എന്തും ചെയ്യാൻ തങ്ങൾക്ക് ലൈസൻസ് ഉണ്ടെന്നാണ് ഇഡി കരുതുന്നതെന്നും പറഞ്ഞു. പക്ഷേ അവർക്കിപ്പോൾ കേരളത്തെ മനസ്സിലായിക്കാണുമെന്നും ജീവൻ കൊടുത്തും ഈ അന്യായങ്ങൾക്കെതിരെ പോരാടാൻ ജനങ്ങൾ തയ്യാറാണെന്നതാണ് ഇന്നത്തെ കാഴ്ചകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണം നഷ്ടപ്പെട്ടാൽ കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് നേതാക്കളെ പ്രതിരോധിക്കുക എന്ന് കേരളത്തിൽ ആകമാനം ഇന്ന് തെളിയിക്കുകയാണ്. ഇഡിയും വിഡിയും കൂട്ടായി നടത്തുന്ന എല്ലാ കടന്നാക്രമണങ്ങളെയും നാം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. കണ്ണൂരിലൊക്കെ റെയ്ഡ് കഴിഞ്ഞതിനുശേഷം ഒന്നും ലഭിച്ചില്ലെന്ന് അവർ തന്നെ എഴുതി നൽകി പോയിട്ടുണ്ട്. എട്ടു മണിക്കൂർ നേരം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഉന്നതനായ നേതാവിനെ അവർ തടങ്കലിൽ വെച്ചു. അടിയന്തരാവസ്ഥ കാലത്ത് പോലും ഇങ്ങനെ പെരുമാറുമെന്ന് എനിക്ക് തോന്നുന്നില്ല
മുഖ്യമന്ത്രി വി ഡി സതീശനും നമ്മുടെ പ്രധാനമന്ത്രിയും ഒക്കെ ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന തന്നെയാണ് ഇത്. ഈ പ്രതിഷേധം ഇവിടം കൊണ്ടൊന്നും അവസാനിക്കാൻ പോകുന്നില്ല. ഇന്ന് വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്’. നാളെ ഗ്രാമപ്രദേശങ്ങളിലും ലോക്കൽ-ബ്രാഞ്ച് പ്രദേശങ്ങളിലും ഈ പ്രതിഷേധത്തിന്റെ അഗ്നി കെടാതെ ജ്വലിക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

