
വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ പ്രീനയേയും മുഖ്യപ്രതി റിനീഷിനെയും സൊസൈറ്റിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
പ്രീനയെയും റിനീഷിനെയും വടകര കടത്തനാട് സൊസൈറ്റി ഓഫീസിലും പ്രീനയുടെ വീട്ടിലുമെത്തിച്ചാണ് അന്വേഷണസംഘം വിശദമായ തെളിവെടുപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ, ഇടപാടുകൾ, മറ്റ് നിർണായക തെളിവുകൾ എന്നിവ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചു. നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിരലടയാളം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വ്യാജരേഖകൾ തയ്യാറാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം പ്രീനയെ മൂന്ന് ദിവസത്തേക്കാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. കേസിലെ രണ്ടും മൂന്നും പ്രതികളായ റിനീഷിനെയും ഡി.സി.സി സെക്രട്ടറി ടി.വി. സുധീർകുമാറിനെയും നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
സാമ്പത്തിക തട്ടിപ്പിന്റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകൾ സൃഷ്ടിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

