
കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ, കഞ്ചാവ് കൈമാറ്റത്തെ കുറച്ചു വിവരങ്ങൾ ലഭിച്ചതായും പിടിയിലായവരുടെ മൊഴികൾ പൂർണ്ണമായും വിശ്വസിച്ചിട്ടില്ലെന്നും തൃക്കാക്കര എസിപി മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവുകൾ കിട്ടിയാലെ വിശ്വസിക്കാനാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർഥികൾക്ക് രണ്ട് പേർക്കും നേരിട്ട് പങ്കുണ്ടെന്നും കഞ്ചാവ് വിതരണം ചെയ്തത് ഇവർ തന്നെയെന്നും എസിപി സ്ഥിരീകരിച്ചു.
കൂടുതൽ ആളുകൾ പിന്നിലുണ്ടെന്നാണ് കരുതുന്നത്. കോളജിൽ നിന്നുള്ള ഡിമാൻഡ് കാരണം ആണ് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. ആകാശിന്റെ മുറിയിൽ ഉണ്ടായിരുന്ന ആദിലിനും അനന്തുവിനും പങ്കുണ്ടെന്ന് തെളിവില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൂർവ്വ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിഖ് എന്നിവരാണ് പിടിയിലായത്. ഇരുവരും മുൻ കെഎസ്‌യു പ്രവർത്തകരാണ്. ഇതിൽ ഷാരീഖ് മുൻ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം ക്യാമ്പസ്സിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. കഞ്ചാവ് എത്തിച്ചത് ആഷിഖ് എന്നാണ് പൊലീസ് നിഗമനം. പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്താണ് ലഹരി കേസിൽ നിർണായകമായത്.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണ പിരിവ് നടത്തുന്ന കാര്യവും കത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകമാണ് പ്രധാന കണ്ണികളെ പൊലീസ് പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

