
കളമശ്ശേരി പോളിടെക്നിക്കിലെ വൻ കഞ്ചാവ് വേട്ടയിലെ പ്രധാന കണ്ണികൾ പിടിയിൽ. പൂർവ്വ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിൽ എന്നിവരാണ് പിടിയിലായത്. ഇരുവരും മുൻ കെഎസ്‌യു പ്രവർത്തകരാണ്. ഇതിൽ ഷാരീഖ് മുൻ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം ക്യാമ്പസ്സിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. കഞ്ചാവ് എത്തിച്ചത് ആഷിഖ് എന്നാണ് പൊലീസ് നിഗമനം.
അതേസമയം, പോളിടെക്നിക് ലഹരി കേസിൽ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണ പിരിവ് നടത്തുന്ന കാര്യവും കത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകമാണ് പ്രധാന കണ്ണികളെ പൊലീസ് പിടികൂടിയത്.
ALSO READ; കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; പ്രധാന കണ്ണികളായ പൂർവ വിദ്യാർത്ഥികൾ പിടിയിൽ
കത്തിന്‍റെ പൂർണരൂപം:
സർ,
ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ 14-03-2025 തിയതിയിൽ ഉച്ച മുതൽ ഹോളി ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ കാമ്പസിനുള്ളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും, കാമ്പസിന് പുറത്തും, ഹോസ്റ്റൽ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടൽ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു.
അതിനിടെ, ഹോസ്റ്റലിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. വിൽപ്പനയ്ക്ക് വേണ്ടിയിട്ടാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പിടിയിലായ കൊല്ലം സ്വദേശിയായ ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ആളെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2 കിലോയോളം കഞ്ചാവാണ് കെ എസ് യു പ്രവർത്തകനായ ആകാശിന്‍റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. വിദ്യാർത്ഥികൾക്കിടയിൽ വില്പ്പന നടത്താനാണ് പ്രതി കഞ്ചാവ് കോളേജിലെത്തിച്ചത്. ഇയാൾ വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിദ്യാർത്ഥികൾ സ്ഥിരമായി വില്പന നടത്തുന്നുണ്ടെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതി ആകാശ് കെ എസ് യു വിന്‍റെ സജീവ പ്രവർത്തകനാണെന്ന് കെ എസ് യു നേതാവ് ആദിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here