
കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡി. ബി. എൽ അധികൃതർക്ക് മൃതദേഹങ്ങൾ കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ അറിയിച്ചു.
ഝാർഖണ്ഡ് സ്വദേശിയായ അൻമോലിൻ്റെ മൃതദേഹം കൈമാറി. രാത്രി 8.30നുള്ള ഇൻഡിഗോ വിമാനത്തിൽ മൃതദേഹം റാഞ്ചിയിൽ എത്തിക്കും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റ് മൃതദേഹങ്ങളും സ്വദേശങ്ങളിൽ എത്തിക്കുമെന്ന് ഡി.ബി.എൽ. അധികൃതർ അറിയിച്ചു.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് നേരത്തെ പ്രതികരിച്ചിരുന്നു. ബോംബെ, നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ നിയമപ്രകാരമുള്ള കത്തില്‍ ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. നിലവിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡിന് വേണ്ടി കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ നല്‍കിയ കത്തില്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

