
മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു. കോയമ്പത്തൂരിലെ മത്സരത്തിൽനിന്നു പിന്മാറുന്നതിന്റെ ഭാഗമായാണ് 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിക്ക് (എംഎൻഎം) നൽകാൻ ധാരണയായത്.
രാജ്യസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് നിലവില്‍ 128 എംപിമാരുണ്ട്. പ്രതിപക്ഷത്തിന് 89 എംപിമാരാണുള്ളത്. വൈഎസ്ആര്‍സിപി, ബിആര്‍എസ്, ബിജെഡി, ബിഎസ്പി, എംഎന്‍എഫ് തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 20 അംഗങ്ങളുമാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

