കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം

അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം. മൃതദേഹം എട്ട് മണിയോടെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യ പൊതു ദര്‍ശനം ഇടപ്പ‍ഴഞ്ഞിയിലെ വീട്ടിലാണ്. രണ്ട് മണിവരെ പട്ടം സി പിഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാ‍ഴ്ച പതിനൊന്ന് മണിക്ക് വാ‍ഴൂരില്‍ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.

Also read:ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ സ്വന്തം ഭൂമിയായി; നീണ്ട നാളത്തെ ആവശ്യത്തിന് നവകേരള സദസിലൂടെ പരിഹാരം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇരമ്പിമറിഞ്ഞ എഴുപതുകളിലാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്തുനിന്നും
വിദ്യാര്‍ത്ഥി നേതാവായ കാനം രാജേന്ദ്രനെ കേരളം അറിയുന്നത്. സിപിഐയും സിപിഐഎമ്മും കൂടാതെ നക്‌സലിസ്റ്റ് രാഷ്ട്രീയം കൂടി കേരളത്തിലെ യുവാക്കളുടെ രാഷ്ട്രീയഹരമായ കാലത്താണ് എഐഎസ്എഫിന്റെ നേതാവായി വാഴൂര്‍ എന്‍എസ്എസ് കോളേജില്‍ നിന്ന് കാനം രാജേന്ദ്രന്‍ വിദ്യാര്‍ത്ഥി നേതാവ് ഉയര്‍ന്നു വന്നത്.

Also read:കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രിമാരുടെ യോഗം അനുശോചിച്ചു

കോട്ടയം ജില്ലയിലെ കാനത്തെ കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള കുടുംബത്തിലായിരുന്നു ജനനം. കാനം കൊച്ചുകളപ്പുരയിടത്തില്‍ വി.കെ.പരമേശ്വരന്‍ നായരുടെയും ടി.കെ.ചെല്ലമ്മയുടെയും മൂത്ത മകന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് നാടിന്റെ പേരു കൂടി കൂടെച്ചേര്‍ത്താണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പിന്നാലെ യുവജന രാഷ്ട്രീയത്തിലും കാനം തിളങ്ങി. 1969ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും തുടര്‍ന്ന് ദേശീയ വൈസ് പ്രസിഡന്റുമായി. കേരളത്തിലെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചാരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹിയായിരുന്നു കാനം പിന്നീട് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1978ല്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ അതികായരായ എം.എന്‍. ഗോവിന്ദന്‍നായരും ടി.വി.തോമസും എന്‍.ഇ.ബാലറാമും അടങ്ങുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമാകുമ്പോള്‍ കാനത്തിന് 26 വയസ്സ്. 1982 മുതല്‍ 91 വരെ പഴയ വാഴൂര്‍ മണ്ഡലത്തില്‍ നിന്നും കാനം നിയമസഭാംഗവുമായി.

Also read:കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു: മന്ത്രി പി പ്രസാദ്

പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെ കാനം ട്രേഡ് യൂനി്യന്‍ രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റി. 2006ല്‍ എഐടിയുസി ജനറല്‍ സെക്രട്ടറി പദത്തിലൂടെ അദ്ദേഹം സിപിഐ രാഷ്ട്രീയത്തില്‍ ശക്തമായി തിരിച്ചെത്തി. 2012 ല്‍ സിപിഐയുടെ ദേശീയ എക്സിക്യുട്ടീവ് അംഗമായി. 2015ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി. എന്‍ ഇ ബലറാമും പികെവിയും സി അച്ച്യുതമേനോനും പിന്നെ കാനവുമല്ലാതെ സിപിഐയില്‍ മാറ്റാരും മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനും നായകനുമാകുന്നതില്‍ കനത്തിന്റെ വിയോഗം രാജ്യത്തെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News