ഇനി തിരിച്ചുവരവില്ലാത്ത യാത്ര; തലസ്ഥാന നഗരിയില്‍ നിന്ന് കാനത്തിന് വിട; വിലാപയാത്ര ആരംഭിച്ചു

കാനം രാജേന്ദ്രന്റെ മൃതദേഹവുമായി കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു.  പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസ്സിലാണ് യാത്ര. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടുകൂടിയാണ് കാനത്തിന് തലസ്ഥാനം യാത്രാമൊഴി നല്‍കിയത്.

സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജയടക്കം മന്ത്രിമാരും സംസ്ഥാന നേതാക്കളും മൃതദേഹത്തെ അനുഗമിക്കുകയാണ്. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുകയാണ്. സംസ്കാരം ഞായറാ‍ഴ്ച പതിനൊന്ന് മണിക്ക് വാ‍ഴൂരില്‍ നടക്കും.

അതേസമയം പ്രിയനേതാവ് കാനം രാജേന്ദ്രനെ അവസാനമായി ഒരു നോക്ക് കാണാൻ സിപിഐയുടെ പട്ടത്തെ ആസ്ഥാനത്തെത്തിയത് ആയിരങ്ങളായിരുന്നു. രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും കാനത്തിന് അന്ത്യോപചാരമർപ്പിക്കാൻ തിരുവനന്തപുരത്തെത്തി. അപ്രതീക്ഷിതമായ ഈ വിടവാങ്ങലിൽ വിതുമ്പിനിൽക്കുകയാണ് രാഷ്ട്രീയകേരളം ഒന്നാകെ. സിപിഐയുടെ ദേശീയ നേതാക്കളും പല മുതിർന്ന കോൺഗ്രസ് നേതാക്കളും പി എസ് സ്മാരകത്തിലെത്തി.

ALSO READ: കാനത്തെ അവസാനമായി കണ്ട് വിതുമ്പിക്കരഞ്ഞ് ഡി രാജ; ആശ്വസിപ്പിച്ച് എ കെ ആന്റണി

ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വ്യക്തതെയും കൃത്യതയുമുള്ള ശബ്ദമായിരുന്നു കാനത്തിന്റേതെന്ന് പല പ്രമുഖനേതാക്കളും പ്രതികരിച്ചു. തന്റെ ജീവിതം കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റെന്ന് തെളിയിക്കപ്പെട്ടയാളായിരുന്നു കാനം. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ല. കാനത്തിന്റെ വിയോഗം സിപിഐയുടെ മാത്രം നഷ്ടമല്ല, മറിച്ച് ഇടതുപക്ഷത്തിന്റെയാകെ നഷ്ടമാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.

ALSO READ: കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം

എന്‍ ഇ ബലറാമും പികെവിയും സി അച്ച്യുതമേനോനും പിന്നെ കാനവുമല്ലാതെ സിപിഐയില്‍ മാറ്റാരും മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനും നായകനുമാകുന്നതില്‍ കനത്തിന്റെ വിയോഗം രാജ്യത്തെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel