
കണ്ണൂർ തളിപ്പറമ്പ് മുല്ലക്കൊടിയിൽ തെരഞ്ഞെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്. വയറിന് ആഴത്തിൽ മുറിവേറ്റ പ്രകാശനെ കണ്ണൂരിലെ എകെജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ നിലവിൽ സിടി സ്കാൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കി വരികയാണ്.
തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാകാൻ ഇരിക്കെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ ഈ ആക്രമണം അഴിച്ചുവിട്ടതെന്ന് സിപിഐഎം ആരോപിക്കുന്നു. മാരകായുധങ്ങളുമായി പോളിംഗ് ബൂത്തിനകത്തേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രകാശനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. തളിപ്പറമ്പിന് പുറമെ മട്ടന്നൂർ മേഖലയിലും കോൺഗ്രസ് പ്രവർത്തകർ സിപിഐഎം പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയതായും, ഇതിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നിൽ ബോധപൂർവമായ ആസൂത്രണം ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. വോട്ടെടുപ്പ് ദിവസം മാരകായുധങ്ങളുമായി ബൂത്തിലെത്തിയത് സംഘർഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണമുണ്ട്. ആക്രമണത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കെ.കെ. രാകേഷ് എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
പരാജയഭീതി മൂലം കോൺഗ്രസ് ആർഎസ്എസിന്റെ പാത പിന്തുടരുകയാണെന്നും, ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

