
ഭർതൃവീട്ടിലെ സ്ത്രീധന പീഡനം മൂലം വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി യുവതി. ഉത്തർപ്രദേശിലെ കാൺപുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. സ്ത്രീധനപീഡനം, വഞ്ചന, ക്രൂരത എന്നിവയാരോപിച്ചാണ് പരാതി. വൃക്ക ദാനം ചെയ്യുകയോ അല്ലെങ്കിൽ 30 ലക്ഷം രൂപ കണ്ടെത്തുകയോ വേണമെന്നായിരുന്നു ഭീഷണി.
2023 ജൂൺ 22-ന് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടന്നത്. സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, ഒരു മഹീന്ദ്ര ഥാർ എസ്‌യുവി എന്നിവയുൾപ്പെടെ വിവാഹ സമയത്ത് സ്ത്രീധനമായി നൽകിയിരുന്നു. ആദ്യമൊക്കെ സ്നേഹമായിരുന്നു എങ്കിലും പിന്നീട് ആണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഭർത്താവ് ഇവരുമായി അകന്നായിരുന്നു നിന്നിരുന്നത്. മാത്രമല്ല, പലപ്പോഴും ഭർതൃമാതാവ് ദമ്പതിമാർക്കിടയിലാണ് ഉറങ്ങിയിരുന്നതെന്നും ഭർതൃപിതാവ് അനുമതിയില്ലാതെ അവരുടെ മുറിയിൽ കയറി ചിത്രങ്ങൾ എടുക്കുമായിരുന്നു എന്നും യുവതി പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർദേശിക്കുകയും ചെയ്തതായി യുവതി കൂട്ടിച്ചേർത്തു. പിന്നീടാണ് ഭർത്താവിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മനസിലായത്. ഇത് ആ വീട്ടിലെ മറ്റുള്ളവർക്ക് അറിയാമായിരുന്നു. 2024 ഏപ്രിലിൽ, വീട്ടിൽ നിന്ന് ലഭിച്ച മെഡിക്കൽ രേഖകളിൽ നിന്ന് ഭർത്താവിന് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗമുള്ളതായും 2022 മുതൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി അറിഞ്ഞു. താനും കുടുംബവും ഭർതൃഗൃഹത്തിലുള്ളവരെ സമീപിച്ചപ്പോൾ 30 ലക്ഷം രൂപ കണ്ടെത്തണമെന്നോ അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തണമെന്നോ പറഞ്ഞു.
2024 ഒക്ടോബർ 11-ന് യുവതി ഭർത്താവിന്റെ വീട് വിട്ട് കാൺപുരിലേക്ക് മടങ്ങി. തന്റെ സ്വർണ്ണാഭരണങ്ങൾ ഭർത്താവിന്റെ വീട്ടുകാർ എടുത്തു വെച്ചതായും യുവതി പറയുന്നു. സംഭവത്തിൽ പോലീസ് നിഷാന്ത് കുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡേ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

