
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിലെ കേന്ദ്ര സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി തിരക്കുപിടിച്ച് ബിൽ അവതരിപ്പിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകനും എം പിയുമായ കപിൽ സിബൽ വിമർശിച്ചു. അതേസമയം ഭരണഘടന ബില്ലിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ കേന്ദ്രം എംപിമാർക്ക് നൽകിയിട്ടില്ല.
വനിതാ സംവരണ ബില്ലിന്റെ മറവിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനും ഫെഡറൽ ഘടന തകർക്കാനുമാണ് ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു. വനിതകളോട് ആത്മാർത്ഥതയുണ്ടെങ്കിൽ നിലവിലുള്ള 543 സീറ്റുകളിൽ ഉടൻ സംവരണം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.
എന്നാൽ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്ത ബിജെപി സർക്കാർ 2029-ലെ തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വെച്ചാണ് തിടുക്കം കാണിക്കുന്നതെന്നും കപിൽ സിബൽ വിമർശിച്ചു. ബിജെപി തത്പരരായ ആളുകളെ നിയോഗിച്ച് മണ്ഡല പുനർനിർണയം നടത്തിയാൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളേ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു അതേസമയം പ്രധാനമന്ത്രിക്ക് ‘ബുൾഡോസർ മനോഭാവമാണെന്നും ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് തുറന്നടിച്ചു.
പാർലമെന്റ് സമ്മേളനം നടക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കുമ്പോൾ പോലും എംപിമാർക്ക് ബില്ലിന്റെ പകർപ്പ് നൽകാൽ കേന്ദ്രം തയ്യാറായിട്ടില്ല. പ്രതിപക്ഷം ആവശ്യപ്പെട്ട സർവകക്ഷി യോഗം പോലും വിളിക്കാതെ ഏകപക്ഷീയമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഭരണഘടന ഭേദഗതി പാസാക്കാൻ മുന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമിരിക്കേ ശക്തമായ പ്രതിഷേധം പാർലമെന്റിൽ ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

