
മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം 100% വർധിപ്പിക്കാൻ കർണാടക സർക്കാർ അംഗീകാരം നൽകി. കർണാടക മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും (ഭേദഗതി) ബിൽ 2025, കർണാടക നിയമസഭാ അംഗങ്ങളുടെ ശമ്പളം, പെൻഷനുകൾ, അലവൻസുകൾ (ഭേദഗതി) ബിൽ 2025 എന്നിവ സർക്കാർ അംഗീകരിച്ചു. അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവിൽ എംഎൽഎമാർക്ക് അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും.
മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വർധിച്ചു.
വിവിധ സാമൂഹിക പദ്ധതികൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൂടി സർക്കാർ കൈക്കൊള്ളുന്നത്.
സ്പീക്കർ – 75,000 രൂപ മുതൽ 1,25,000 രൂപ വരെ, മുഖ്യമന്ത്രി – 75,000 രൂപ മുതൽ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവ് – 60,000 രൂപ മുതൽ 70,000 രൂപ വരെ, ചീഫ് വിപ്പ് – 50,000 രൂപ മുതൽ 70,000 രൂപ വരെ, എംഎൽഎ, എംഎൽസിമാർ – 40,000 രൂപ മുതൽ 80,000 രൂപ വരെ എന്നിങ്ങനെയാണ് വർധന.
ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാറ്റ് ഉൾപ്പെടെ നിരവധി എംഎൽഎമാർ ശമ്പള വർധനവിനുള്ള ശുപാർശ മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ‘എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വർധിച്ചു കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വർധനവിനെക്കുറിച്ച് പറഞ്ഞത്.
നിയമസഭാംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാനുള്ള തീരുമാനം ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്, പ്രത്യേകിച്ച് കർണാടക വിവിധ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ അതിന്റെ ആവശ്യകതയെ വിമർശകർ ചോദ്യം ചെയ്യുന്നു. ഉയർന്ന ശമ്പളം നിയമസഭാംഗങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് അനുകൂലികൾ വാദിക്കുമ്പോൾ, പൊതു ഫണ്ട് കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കണമെന്ന് എതിരാളികൾ വിശ്വസിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here