കര്‍ണാടകയില്‍ ക്ലൈമാക്‌സ് നീളുന്നു; മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി

കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. ഉപമുഖ്യമന്ത്രിപദം തനിക്ക് വേണ്ടെന്ന തീരുമാനം ഹൈക്കമാന്‍ഡിന് മുന്നില്‍ ഡി കെ.ശിവകുമാര്‍ അറിയിച്ചതായാണ് സൂചന.

വിജയിച്ച എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ സിദ്ധരാമയ്ക്ക് ഒപ്പം ആണെങ്കിലും ദേശീയ നേതാക്കളുടെ പിന്തുണ ഭൂരിപക്ഷവും ഡി കെ ശിവകുമാറിനോടാണ്. ഇന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളുമായി സമവായ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടാല്‍ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. ഇന്ന് ദില്ലി കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചയില്‍ സോണിയ ഗാന്ധിയും ഭാഗമാകും.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് ഇത്രയും ദിവസം ക‍ഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം ഹൈക്കമാന്‍ഡിനേയും അലോസരപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതല്‍ സിദ്ധരാമയ്യക്കാണ്.

വിഷയത്തില്‍ ഡി.കെ ശിവകുമാര്‍ ഇടഞ്ഞാല്‍ പ്രശ്‌നപരിഹാരത്തിന് സോണിയ ഗാന്ധി നേരിട്ടിറങ്ങേണ്ടിവരും. ഡി.കെ ശിവകുമാറിനെ അനുനയിപ്പിച്ച് മുന്നോട്ടുപോകുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യംവെയ്ക്കുന്നത്. ഖാര്‍ഗെയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here