
കടുത്ത വേനലിൽ കാസർഗോഡ് ജില്ലയിലെ പുഴകൾ വറ്റിവരളുന്നു. പുത്തിഗെ പുഴയിൽ നീരൊഴുക്ക് പൂർണമായും നിലച്ചു. ഇതോടെ പുഴക്ക് നടുവിൽ കുഴിച്ച കിണറുകളിൽ നിന്നാണ് കുടിവെള്ളത്തിനും കൃഷിക്കുമായി വെള്ളം കണ്ടെത്തുന്നത്.
പൊള്ളുന്ന ചൂടിൽ പുത്തിഗെയിൽ വറ്റി വരണ്ട പുഴയ്ക്ക് നടുവിൽ നിർമിച്ച ചെറു കിണറുകളിലെ ചെളി നീക്കം ചെയ്ത് ഒരുക്കുന്ന തൊഴിലാളികളായ ബാബു പൂജാരിയും രാമറൈയും ബാലകൃഷ്ണ റൈയും കാണാം. കുടിവെള്ളത്തിനും കൃഷിക്കും വെള്ളം കണ്ടെത്തുന്നതിന് ഇതല്ലാതെ മറ്റു വഴികൾ ഇല്ലെന്ന് ഇവ പറയുന്നു. കടുത്ത വരൾച്ച കാലത്ത് ആശ്രയിക്കുന്നതിനാണ് ഗത്യന്തരമില്ലാതെ നാട്ടുകാർ പുഴയിൽ ചെറിയ കിണറുകളുണ്ടാക്കിയത്.
മുൻവർഷങ്ങളിൽ വേനൽ മഴ ലഭിച്ചതിനാൽ പുഴയിലെ കിണർ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഇത്തവണ വേനൽ കടുത്തതോടെ കിണറുകൾ വൃത്തിയാക്കി വെള്ളത്തിനുള്ള വഴി തേടുകയാണ് നാട്ടുകാർ. കഴിഞ്ഞ വർഷം വേനൽ മഴ ലഭിച്ചതിനാൽ പ്രതിസന്ധിയുണ്ടായിരുന്നില്ലെന്ന് കർഷകനായ ബഷീറും പറഞ്ഞു
മറ്റു ജില്ലകളിൽ ലഭിച്ചതുപോലെ കാസർഗോഡ് കാര്യമായ വേനൽ മഴ ഇതുവരെ ലഭിച്ചിട്ടില്ല. വേനൽ കടുത്തതോടെ പയസ്വിനിപ്പുഴയും തേജസ്വിനിപ്പുഴയും എല്ലാം വറ്റി വരണ്ടിരിക്കുകയാണ്. മഴയെത്തിയില്ലെങ്കിൽ പുഴകളുടെ നാട് കടുത്ത പ്രതിസന്ധിയിലാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

