
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. ആറംഗ സംഘം ആണ് ഭീകരാക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ പാകിസ്ഥാനിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവർ ആണ്. രണ്ട് സംഘമായി തിരിഞ്ഞ് AK 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കാക്കി വസ്ത്രം ധരിച്ചാണ് ഭീകരർ എത്തിയത്. പ്രദേശത്ത് നിന്ന് സംശയാസ്പദമായി ഒരു ബൈക്ക് കണ്ടെത്തി.
അതേസമയം കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും.
ALSO READ: നിർമാണം ഒറ്റത്തൂണില്‍, ദക്ഷിണേന്ത്യയില്‍ ഇങ്ങനെയൊന്ന് ആദ്യം; കാസർകോട് പുതിയ മേല്‍പാലം തുറന്നു
അതേസമയം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പഹൽഗാം, അനന്ദ നാഗ്, ബൈസരൺ മേഖലകളിൽ ആണ് പരിശോധന. സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും ഉണ്ട്. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. 65 വയസ്സായിരുന്നു. മോഡേണ്‍ ബ്രഡിന് പിന്നില്‍ മാങ്ങാട്ട് റോഡിലാണ് ഇദ്ദേഹത്തിന്റെ വസതി. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊന്നതെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ സുരക്ഷിതരാണ്.
ALSO READ: കശ്മീർ ഭീകരാക്രമണം; മുംബൈയിൽ നിന്നുള്ള 3 പേർ മരിച്ചു; നാഗ്‌പൂർ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ ലെഫ്. വിനയ് നര്‍വാള്‍ (26) ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ എത്തിയിട്ടുണ്ട്. അതേസമയം, വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടനെ ഇന്ത്യയില്‍ തിരികെയെത്തും. സൗദിയിലെ ദ്വിദിന സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മടങ്ങുന്നത്.
കാശ്മീരില്‍ കുടുങ്ങിപ്പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here