
തിരുവനന്തപുരം: ‘ഈ വീട്ടില്‍ ആരെങ്കിലും ലഹരി ഉപയോഗിക്കുമോ’ – മകളുടെ പ്രായമുള്ള എന്‍.എസ്.എസ് വോളണ്ടിയറിന്റെ ചോദ്യത്തിന് മുന്നില്‍ ഗൃഹനാഥ ഒന്നു പതറി. പിന്നെ ഉത്തരം പറഞ്ഞു. സാരമില്ല. നമുക്കൊന്നിച്ച് ലഹരിക്കെതിരെ പോരാടാം എന്നു പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ അവരെ ചേര്‍ത്തുപിടിച്ചു. വീടിനുള്ളില്‍ മൊബൈലില്‍ നോക്കിയിരുന്ന കുട്ടികളെ പുറത്തേക്ക് വിളിച്ച് അവര്‍ പറഞ്ഞു. ‘നമുക്ക് കൂട്ടുകൂടി ജീവിതം ആസ്വദിക്കാമെന്ന്’. കളിച്ചും ചിരിച്ചും ഒറ്റക്കെട്ടായി കൈകോര്‍ത്ത് പിടിച്ച് അവര്‍ അടുത്ത വീട്ടിലേക്ക് നീങ്ങി…
നാടിനാകെ മാതൃകയാകുന്നൊരു മാസ് ക്യാമ്പെയിന് സാക്ഷ്യം വഹിക്കുകയാണ് കാട്ടാക്കട. വിരുന്നുകാരായെത്തിയ കുട്ടികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ആതിഥേയത്വത്തിന്റെ മധുരം നല്‍കുകയാണ് കാട്ടാക്കട നിവാസികള്‍.
Also Read : റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി
ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അണിനിരത്തുന്ന കൂട്ട് എന്ന പദ്ധതി ഇപ്പോള്‍ മാസ്‌ക്യാമ്പെയിനായി മാറിയിരിക്കുന്നു. മലയിന്‍കീഴ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ കാട്ടാക്കട മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും കയറിയിറങ്ങി ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നു. ഒപ്പം സര്‍വേയും നടത്തുന്നുണ്ട്. ഓരോ വാര്‍ഡിലും 10 എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ വീതം മൂന്നു ദിവസം താമസിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൊമ്പാടിക്കല്‍ വാര്‍ഡ്, എട്ടുരുത്തി വാര്‍ഡ്, പള്ളിച്ചല്‍ പഞ്ചായത്തിലെ വെടിവച്ചാംകോവില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ക്യാമ്പെയിന് തുടക്കമിട്ടത്. ഓരോ ദിവസവും നൂറുവീടുകള്‍ സന്ദര്‍ശിച്ച് ലഹരിക്കെതിരെ ബോധവത്കരണം നടത്തും. വാര്‍ഡിലെ വിദ്യാര്‍ത്ഥികളടക്കമുള്ള കുട്ടികളെ സംഘടിപ്പിച്ച് വൈകുന്നേരങ്ങളില്‍ കലാപരിപാടികളും അന്നത്തെ വീടുസന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. മൊബൈല്‍, ടി.വി എന്നിവയില്‍ നിന്നും കുട്ടികളെ മോചിപ്പിച്ച് കലാകായിക അനുഭവങ്ങളുടെ പുതുവെളിച്ചത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ലഹരി ഉപയോഗത്തിനെതിരെ മത രാഷ്ട്രീയ ഭേദമന്യേയാണ് കാട്ടാക്കട ഒരുമിക്കുന്നത്. മണ്ഡലത്തിലെ 120 വാര്‍ഡുകളിലായി 2000ത്തോളം വോളണ്ടിയര്‍മാരാണ് ലഹരിവിരുദ്ധ സന്ദേശവുമായെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും താമസിച്ച് ക്യാമ്പെയിന്‍ നടത്തുന്നുവെന്നതാണ് ഈ ക്യാമ്പെയിന്റെ പ്രത്യേകത.
വീടുകളിലെ സാഹചര്യം മനസിലാക്കി, അവിടുത്തെ കുട്ടികളെ ജീവിതത്തിലേക്ക് കൂടുതല്‍ ദിശാബോധം പകര്‍ന്നു നല്‍കാനും ലഹരിയില്‍ നിന്ന് അകറ്റി നേര്‍വഴിക്ക് നയിക്കാനും ഇത് സഹായകമാകുമെന്ന് കാട്ടാക്കട എം.എല്‍.എ ഐ.ബി. സതീഷ് പറഞ്ഞു. 28നാണ് ‘മയക്കുമരുന്നിനെതിരെ കാട്ടാക്കട’ ക്യാമ്പെയിന്റെ ഔദ്യോഗിക ഉദ്ഘാടനം. മേയ് 10ന് വൈകിട്ട് നാലിന് കുണ്ടമണ്‍കടവ് മുതല്‍ മണ്ഡപത്തിന്‍കടവ് വരെ നീളുന്ന മാനവശ്യംഖല സംഘടിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here