കട്ടപ്പന ഇരട്ടക്കൊലപാതകം; കേസിൽ മൊഴിമാറ്റി പ്രതി നിധീഷ്

കട്ടപ്പനയിൽ നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന കേസിൽ മൊഴിമാറ്റി പറഞ്ഞ് പ്രതി നിധീഷ്. വിശദമായി ചോദ്യം ചെയ്യലിന് ശേഷം തിരച്ചിൽ പുനരാരംഭിക്കും. കുഴിച്ചിട്ട മൃതദേഹം ആരുമറിയാതെ എടുത്തുമാറ്റിയെന്നാണ് നിതീഷിന്റെ പുതിയ മൊഴി. നിതീഷിനൊപ്പം മറ്റ് പ്രതികളെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

Also Read; കർഷക സമരം; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

കട്ടപ്പന ഇരട്ട കൊലപാതക കേസിൽ നവജാതശിശുവിനെ 2016-ൽ കൊലപ്പെടുത്തി കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനു സമീപമുള്ള തൊഴുത്തിൽ കുഴിച്ചുമൂടിയെന്ന പ്രതി നിധീഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇരട്ടക്കൊലപാതക കേസിലെ പ്രതി നിധീഷിനും കൊല്ലപ്പെട്ട വിജയന്റെ മകൾക്കും രഹസ്യബന്ധത്തിൽ 2016 ജൂലൈയിൽ ഉണ്ടായ ആൺ കുഞ്ഞിനെയാണ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.

വിജയന്റെ മകളുടെ കൈയ്ക്ക് ഉണ്ടായിരുന്ന വിറയൽ പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബവുമായി അടുത്തത്. മന്ത്രവാദവും പൂജകളും നടത്തി ഇയാൾ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റി. ഇതിനിടയിൽ വിജയന്റെ മകളും നിതീഷും ആയി അടുപ്പത്തിലായി. പിന്നീട് വിജയന്റെ മകൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. തെറ്റായ മേൽവിലാസമായിരുന്നു ആശുപത്രിയിൽ നൽകിയിരുന്നത്.

Also Read; “ആടുജീവിതം തന്നെ സ്വാധീനിച്ചത് ഒരു മനുഷ്യനെന്ന നിലയിൽ; ഇതൊരു ജീവിതാനുഭവം”: പ്രിത്വിരാജ് സുകുമാരൻ

ഇതിനിടയിൽ കൃത്യം നടത്തിയത് സംബന്ധിച്ച് നിതീഷ് മൊഴിമാറ്റി പറയുന്നതാണ് പോലീസിന് പ്രതിസന്ധി ഉണ്ടാക്കുന്നത്. ആദ്യം കുഴിച്ചുമൂടിയ തൊഴുത്തിൽ നിന്നും മറ്റാരുമറിയാതെ മൃതദേഹം എടുത്തുമാറ്റിയെന്നാണ് നിതീഷിന്റെ പുതിയ മൊഴി. ഇതോടെ നിതീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനുശേഷമാകും തിരച്ചിൽ പുനരാരംഭിക്കുക. നിതീഷിനൊപ്പം മറ്റു പ്രതികളായ വിഷ്ണുവിനെയും അമ്മ സുമയെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഇരട്ട കൊലപാതകം പൂർണ്ണമായി ചുരുളഴിക്കണമെങ്കിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് എവിടെയെന്ന് കണ്ടെത്തുക തന്നെ ചെയ്യണം. അതിനായുള്ള പരിശ്രമത്തിലാണ് പോലീസ്. അതോടൊപ്പം തന്നെ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ഇന്നലെ കക്കാട്ടുകടയിലെ വീട്ടിൽ നിന്നും കിട്ടിയ ശരീര അവശിഷ്ടങ്ങൾ വിജയന്റേത് തന്നെയാണോ എന്നും സ്ഥിരീകരിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here