
കോൺഗ്രസും രാഹുൽ ഗാന്ധിയും തെലങ്കാനയെ പറഞ്ഞുപറ്റിച്ചെന്ന് ബിആർഎസ് നേതാവ് കവിത കൽവകുന്ത്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തെലങ്കാനയുടെ ക്ഷേമത്തിനായി ആറ് ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാൽ, അവ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് കവിത കൽവകുന്ത്ല എക്സിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കിയത്.
അതേ തന്ത്രവുമായാണ് രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തെ സമീപിച്ചിരിക്കുന്നതെന്നും കവിത വ്യക്തമാക്കി. കാർഷിക ക്ഷേമത്തിനായി വായ്പ എഴുതി തള്ളുന്നത് മുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളാണ് രേവന്ത് റെഡ്ഡി തെലങ്കാനയ്ക്ക് നൽകിയിരുന്നത്. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ എല്ലാ വാദ്ഗാനങ്ങളും പാലിക്കപ്പെടാതെ കിടക്കുകയാണ്. കേരളം രേവന്തിന്റെ കാപട്യത്തിന്റെ അടുത്ത ഇര ആവരുതെന്നും ശരിയായ നേതൃത്വത്തിനൊപ്പം ചേർന്നു നിൽക്കാനും കേരളത്തിലെ ജനങ്ങളോട് രേവതി ആവശ്യപ്പെട്ടു.
കേരളത്തിന്റെ പുരോഗതി നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയേയും ഭരണത്തിൽ നിലനിർത്താനും ആവശ്യപ്പെടുന്നു. തെലങ്കാനയിൽ തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഭൂരിഭാഗവും നടപ്പിലാക്കി കഴിഞ്ഞുവെന്നും, സർക്കാർ പൂർണ്ണ മികവോടെയാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. സ്ത്രീകളുടെ ക്ഷേമത്തിനായി മഹാലക്ഷ്മി പദ്ധതി, കർഷക ഉന്നമത്തിനായി ഋതു ഭരോസ പദ്ധതി, യുവ വികാസം, എന്നിവ ആയിരുന്നു കോൺഗ്രസിന്റെ ആറു ഗ്യാരന്റികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




