
ഹരിയാന സീറ്റ് കോഴയിൽ കെസി വേണുഗോപാലിനെതിരെ ശക്തമായ തെളിവുകൾ പുറത്തിറക്കി പരാതിക്കാരൻ. പരാതിക്കാരൻ ഗൗരവ് കുമാറിനെയും അദ്ദേഹത്തിന്റ ഭാര്യയെയും അറിയില്ലെന്ന വേണുഗോപാലിൻ്റെ വാദം പൊളിക്കുന്ന ചിത്രങ്ങൾ ആണ് തെളിവായി ഗൗരവ് കുമാർ പുറത്തുവിട്ടത്.
പരാതിക്കാരൻ്റെ ഭാര്യ സുചിത്രിക്കൊപ്പമുള്ള വേണുഗോപാലിന്റെ ചിത്രങ്ങളാണ് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. ചിത്രത്തിൽ കെസി വേണുഗോപാലിൻ്റെ കയ്യിലെ നോട്ടുകൾ വ്യക്തമായി കാണാൻ കഴിയും. ആറു മാസം മുൻപ് വേണുഗോപാലിന്റെ ദില്ലിയിലുള്ള വസതിയിലെടുത്തതെന്ന് പരാതിക്കാരൻ അവകാശപ്പെടുന്ന ചിത്രത്തിൽ കെസി വേണുഗോപാലിൻ്റെ കയ്യിൽ 50ൻ്റെയും, 500ൻ്റെയും നോട്ടുകൾ കാണാൻ സാധിക്കും.
സുചിത്രക്ക് ഹരിയാന തെരഞ്ഞെടുപ്പിൽ സീറ്റ് നൽകഞ്ഞതിന് പിന്നാലെ വീട്ടിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ആക്കാമെന്ന് കെസി ഉറപ്പ് നൽകിയിരുന്നെന്നും പരാതിക്കാരൻ പറയുന്നു. ഫെബ്രുവരിയിലാണ് ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെന്ന ആരോപണം ഉയർന്നത്. കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ ഉൾപ്പടെ ഉള്ളവർ പണം തട്ടിയെന്ന് അവകാശപ്പെട്ട് മുൻ ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

