സച്ചിന്‍ ബേബി, അസറുദ്ദീൻ, രോഹന്‍ കുന്നുമ്മൽ; കേരള ക്രിക്കറ്റ് ലീഗിൽ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

kcl-2025

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം ജൂലൈ അഞ്ചിന് നടക്കാനിരിക്കെ, നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾ പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്‌സും ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സും നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ ട്രിവാൻഡ്രം റോയല്‍സ് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശ്ശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ ഒരു താരത്തെയും നിലനിര്‍ത്തിയില്ല.

എ കാറ്റഗറിയില്‍പ്പെട്ട സച്ചിന്‍ ബേബിയെയും എന്‍ എം ഷറഫുദ്ദീനെയും ബി വിഭാഗത്തില്‍പ്പെട്ട അഭിഷേക് ജെ നായരെയും സി വിഭാഗത്തില്‍പ്പെട്ട ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ് നിലനിര്‍ത്തിയത്. ആദ്യ സീസണില്‍ ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ഇവരെല്ലാം. രണ്ട് സെഞ്ച്വറിയടക്കം 528 റണ്‍സ് നേടിയ സച്ചിന്‍ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്‌കോറര്‍.

Read Also: ബോഷ് പുഷില്‍ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

സച്ചിനെ ഏഴര ലക്ഷം രൂപ നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. മറുവശത്ത് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു ഷറഫുദ്ദീന്‍. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമായ ഷറഫുദ്ദീനെ അഞ്ച് ലക്ഷം രൂപയ്ക്കാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലാകെ 328 റണ്‍സ് നേടിയ അഭിഷേക് ജെ നായര്‍ക്കും 17 വിക്കറ്റുകള്‍ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക.

എ കാറ്റഗറിയില്‍പ്പെട്ട മൊഹമ്മദ് അസറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍, ബി കാറ്റഗറിയില്‍പ്പെട്ട അക്ഷയ് ടി കെ എന്നിവരെയാണ് ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് അസറുദ്ദീന്‍. നാല് അര്‍ധ സെഞ്ച്വറികളടക്കം 410 റണ്‍സ് അടിച്ചുകൂട്ടിയ അസറുദ്ദീനെ ഏഴര ലക്ഷം നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സിലൂടെ ഐ പി എല്ലില്‍ ശ്രദ്ധേയനായ വിഘ്‌നേഷ് പുത്തൂരിന് 3.75 ലക്ഷവും ഓള്‍ റൌണ്ടര്‍മാരായ അക്ഷയ് ചന്ദ്രന് അഞ്ച് ലക്ഷവും അക്ഷയ് ടി കെക്കും ഒന്നര ലക്ഷവും വീതവുമാണ് ലഭിക്കുക.

എ കാറ്റഗറിയില്‍പ്പെട്ട രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ഫൈനല്‍ വരെ മുന്നേറിയ ടീമാണ് ഗ്ലോബ്‌സ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനക്കാരനായ സല്‍മാന്‍ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് ഏഴര ലക്ഷം രൂപയുമാണ് ഗ്ലോബ്‌സ്റ്റേഴ്‌സ് ചെലവഴിച്ചത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുകയും ഓള്‍ റൌണ്ട് മികവുമായി കളംനിറയുകയും ചെയ്ത അഖില്‍ സ്‌കറിയയ്ക്ക് 3.75 ലക്ഷം രൂപയാണ് ലഭിക്കുക. അന്‍ഫലിനെ ഒന്നര ലക്ഷത്തിനും നിലനിര്‍ത്തി.

ബി കാറ്റഗറിയില്‍പ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി കാറ്റഗറിയില്‍പ്പെട്ട എസ് സുബിന്‍, വിനില്‍ ടി എസ് എന്നിവരെയാണ് ട്രിവാൻഡ്രം റോയല്‍സ് റീട്ടെയിന്‍ ചെയ്തത്. മൂവര്‍ക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ സീസണിലെ ടീമിന്റെ ടോപ് സ്‌കോററായ ഗോവിന്ദ്, കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. മറുവശത്ത് കൂറ്റന്‍ അടികളിലൂടെ ശ്രദ്ധേയനായ താരമാണ് എസ് സുബിന്‍.

ആകെ 50 ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാനാവുക. ജൂലൈ അഞ്ചിനാണ് താരലേലം. ഐ പി എല്‍ താരലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉള്‍പ്പെടുത്തിയത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് രണ്ടാം സീസണ്‍. ഫാന്‍കോഡ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News