
കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അവസര സമത്വത്തിനു വേണ്ടിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ സമവാക്യം കൊണ്ടുവന്നതെന്നതടക്കമുള്ള വാദങ്ങള്‍ ഡിവിഷന്‍ബെഞ്ച് അംഗീകരിച്ചില്ല.
കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യത പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. പ്ലസ് ടു പാസായത് ഏത് ബോര്‍ഡിന് കീഴിലായാലും പ്രവേശന പരീക്ഷാ മാര്‍ക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായാണ് ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം.
Also Read : ALSO READ: ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് 15 ബില്യൺ; ‘അയൺ-മാൻ’ താരത്തെയും പിന്തള്ളി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ
നിലവിലെ രീതി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മേല്‍ക്കൈ ഉണ്ടാക്കുന്നു എന്നാണ് പരാതി. അതിനാല്‍ വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി നടപ്പാക്കിയതെന്നും അവസര സമത്വത്തിനു വേണ്ടിയാണ് ഒരു വിദ്യാര്‍ത്ഥിക്കുപോലും ദോഷകരമല്ലാത്ത ഭേദഗതി കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.ഓഗസ്റ്റ് 14 നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും വീണ്ടും റാങ്ക് പട്ടിക തയ്യാറാക്കുന്നത് പ്രവേശന പ്രക്രിയകളെ തകിടം മറിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പുണ്ടായിരുന്ന വെയിറ്റേജ് നഷ്ടമാക്കി എന്നായിരുന്നു സര്‍ക്കാര്‍ അപ്പീലിനെ എതിര്‍ക്കുന്നവരുടെ പ്രധാന വാദം. പരീക്ഷാ പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് പുതിയ സമവാക്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വൈകിയ വേളയില്‍ നടപ്പാക്കിയ പുതിയ ഫോര്‍മുല മൂലം റാങ്ക് പട്ടികയില്‍ പിന്തള്ളപ്പെട്ടുവെന്നും സിബിഎസ് ഇ വിദ്യാര്‍ഥികള്‍ക്കുവേണ്ടി അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
ഈ വാദങ്ങള്‍ കണക്കിലെടുത്ത ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ ഇതോടെ പട്ടികയ്ക്ക് പുറത്തുപോകും. പ്രവേശന നടപടികളെയടക്കം പ്രതികൂലമായി ബാധിക്കുന്നതാണ് വിധി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

