
2025ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കേരളീയരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാറിൻ്റെ ആദരം ഇന്ന് നടക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ദേശീയതലത്തിൽ അനുജ് അഗ്നിഹോത്രി ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. രാജേശ്വരി സുവേ എം രണ്ടാം റാങ്കും ആകാൻഷ് ധുൾ മൂന്നാം റാങ്കും നേടുകയും ചെയ്തു. 958 പേരാണ് ഇത്തവണ വിവിധ സർവീസുകളിലേക്കായി യോഗ്യത നേടിയത്.
ALSO READ: തമ്മിലടി ശക്തമാകുന്നു ! കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ. സുധാകരൻ
കേരളത്തിന് അഭിമാനമായി ഒട്ടേറെ മലയാളി ഉദ്യോഗാർത്ഥികൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എസ് ശ്രുതി 18-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തി അഭിമാനമായി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആർ രാജ് 109-ാം റാങ്കും കരസ്ഥമാക്കി. സിദ്ധാർത്ഥ് എം ജോയ് 271-ാം റാങ്കും നേടി.
ഐ.എ.എസ് (IAS), ഐ.എഫ്.എസ് (IFS), ഐ.പി.എസ് (IPS) തുടങ്ങിയ തസ്തികകളിലേക്കായി നടന്ന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിജയിച്ചവരിൽ 180 പേർ ഐ.എ.എസ് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന മെയിൻ പരീക്ഷയുടെയും തുടർന്ന് നടന്ന വ്യക്തിത്വ പരിശോധനയുടെയും (ഇന്റർവ്യൂ) ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫലം യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

