
എന്തുകൊണ്ട് എൽഡിഎഫ് എന്ന ചോദ്യം ഉയരുമ്പോൾ ജനങ്ങളുടെ മനസ്സിൽ വരുന്നത് പത്ത് വർഷം മുൻപുള്ള കേരളവും, ഇന്നത്തെ പുരോഗതി കൈവരിച്ച കേരളവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിന്റെ പൊതുവായ വികാരം ഇനിയും മുന്നോട്ട് പോകണമെന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർഭരണം ഉണ്ടായതിനാലാണ് കേരളം അതിദാരിദ്ര്യമുക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും, കോൺഗ്രസും ആഗോളവത്കരണത്തിന്റെ നടത്തിപ്പുകാരാണെന്നും, കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന നയമാണ് അവരുടേതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ നയം സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകൾ കൂടുതൽ വളരുന്ന രീതിയിലുള്ള സമീപനമാണത് എന്നും വിമർശിച്ചു.
അതേസമയം എൽഡിഎഫ് പിന്തുടരുന്ന ബദൽ നയത്തിൽ ജനങ്ങൾക്കാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായിട്ടാണ് 64,006 കുടുംബങ്ങളെ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഈ സർക്കാരിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനം ഈ സർക്കാരിനല്ലാതെ മറ്റൊരു സംസ്ഥാനത്തിനും ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എൽഡിഎഫ് അല്ലെങ്കിൽ ഇത് സാധിക്കില്ല” എന്നതാണ് ജനങ്ങൾ നൽകുന്ന മറുപടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ രംഗം കേരളത്തിലാണെന്നും, അതിനെ നീതി ആയോഗ് പോലും അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് 6000 കോടി രൂപ ചെലവഴിച്ചതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

