
ഇരിക്കുന്നതിന് മുൻപ് കാലു നീട്ടുന്നത് പോലെ ആണ് കോൺഗ്രസിലെ ഇപ്പോഴത്തെ ചർച്ചകൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുൻപ് തന്നെ കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ കസേരക്കായുള്ള പിടിവലികൾ സജീവമാണ്. പല കോണുകളിൽ നിന്നുമായി പല പേരുകൾ ഉയർന്നതോടെ ആകെ മൊത്തത്തിൽ അലങ്കോലം ആണ് അവസ്ഥ. എന്നാൽ ഈ ചർച്ചകളെ ന്യായീകരിച്ചാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ സംസാരിക്കുന്നത്. മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുൻ കാലങ്ങളിലും ചർച്ച നടന്നിട്ടുണ്ട്, അതാണ് കോൺഗ്രസിന്റെ രീതി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. അതുവരെ ചർച്ചയാകാം എന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. നേതാക്കളുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ താനില്ല. ഔദ്യോഗികമായ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ചർച്ചകൾ തുടരുന്നത് സ്വാഭാവികമാണ്. കേരളത്തിൽ ഇതിനുമുമ്പ് തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ലേ എന്ന് ചോദിച്ച സുധാകരൻ, ഇത്തരം ചർച്ചകൾ പണ്ടുമുതലേ ഉള്ളതാണെന്നും വിമർശിച്ചു.
എംപിമാരെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം ഹൈക്കമാൻഡിൻ്റേത് ആണ്. കേരളത്തിലെ നേതാക്കൾ സമ്മർദം ചെലുത്തിയോ എന്ന് തനിക്ക് അറിയില്ല എന്നും എംപിമാരോട് മത്സരിക്കാൻ ആവശ്യപ്പെട്ടെന്ന് എംകെ രാഘവൻ പറഞ്ഞത് ശരിവെച്ചും സുധാകരൻ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

