
സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. നിലവിലെ നിയന്ത്രണങ്ങളിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവുകൾ വരുത്തണമെന്നും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ കാഴ്ചക്കാരനായി നിൽക്കാതെ സജീവമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്താകമാനം നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി കേരളത്തിലെ ഹോട്ടൽ മേഖലയെയും ഗാർഹിക ഉപഭോക്താക്കളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. സ്കൂളുകൾ, ആശുപത്രികൾ, പെട്ടിക്കടകൾ തുടങ്ങി റോഡ് ടാറിങ് ജോലികൾക്ക് വരെ ഗ്യാസ് അനിവാര്യമായ കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കേന്ദ്രമന്ത്രി തയ്യാറാകണം. വെറുമൊരു കാഴ്ചക്കാരനായി നിൽക്കാതെ പ്രശ്നപരിഹാരത്തിന് അദ്ദേഹം മുന്നിട്ടിറങ്ങണമെന്നും മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു.
ALSO READ : ‘പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക’; വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകൾ
ഗാർഹിക ഉപഭോക്താക്കൾക്ക് ഓൺലൈൻ ബുക്കിംഗ് പോലും തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഏജൻസികളിൽ പത്തു ദിവസത്തെ വരെ ഓർഡറുകൾ കെട്ടിക്കിടക്കുകയാണെന്ന പരാതികൾ ഗൗരവകരമാണ്. എന്നാൽ കമ്പനികളുമായി സംസാരിച്ചപ്പോൾ സ്റ്റോക്കിന് കുറവില്ലെന്നാണ് ലഭിച്ച വിവരം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയാൽ മാത്രമേ വിതരണം വേഗത്തിലാക്കാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധിയുടെ മറവിൽ കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിവിൽ സപ്ലൈസ് സെക്രട്ടറിയുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




