
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നുവെന്നും, വലിയ അഭിമാനബോധത്തോടെ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപ് കേരളം തകർച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയിലായിരുന്നു. അന്ന് ഭരണരംഗം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിന് ആവശ്യമായ കാര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നുവെന്നും, അഴിമതി എല്ലാ തലങ്ങളിലും വ്യാപകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതിരുന്നതായും അദ്ദേഹം ആരോപിച്ചു. നേമം മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം അറിയിച്ചത്.
2016-ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ഭരണത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നാണ് ഇപ്പോഴത്തെ പുരോഗതി ഉണ്ടായത്. ഇന്ന് ജനങ്ങളുടെ കണ്മുന്നിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളായി മാറിയതും, തദ്ദേശസ്ഥാപനങ്ങളുടെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലായതും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016-ലെ ഭരണ മാറ്റത്തിന്റെ ഫലമായാണ് ഈ പുരോഗതികൾ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തിൽ വികസനത്തിന്റെ സ്വാധീനം പ്രകടമാണെന്നും, വികസനത്തിന്റെ സ്വാദ് അറിയാത്ത ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവ്വതലസ്പർശിയായ വികസനമാണ് നടന്നതെന്നും, വർഗീയ കലാപങ്ങൾ ഇല്ലാത്ത, ശാന്തിയും സമാധാനവും നിലനിൽക്കുന്ന സംസ്ഥാനമാണ് ഇന്നത്തെ കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലകളിലും കേരളം സുരക്ഷിതമാണെന്നും, ലോകവുമായി ഏറ്റവും അടുത്ത ബന്ധമുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് സംസ്ഥാനത്തോടുള്ള ബന്ധം അതിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ ആഗ്രഹിച്ച മാറ്റങ്ങൾ വ്യാവസായികരംഗത്തും സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം സ്വദേശിയായ ഒരു കുടുംബത്തിലെ ന്യൂയോർക്കിൽ കഴിയുന്ന വിദ്യാർത്ഥി കുതിരാൻ തുരങ്കം കണ്ടപ്പോൾ ന്യൂയോർക്കിനെക്കാൾ ഗംഭീരമാണെന്ന് പറഞ്ഞ സംഭവവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തകർച്ചയിലായിരുന്നുവെന്ന് കരുതിയിരുന്ന മേഖലയിൽ നിന്നാണ് ഇന്ന് രാജ്യത്തെ തന്നെ ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. നാൽപതിനായിരം ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി ആധുനിക രീതിയിലേക്ക് മാറ്റിയതായും, പൊതുവിദ്യാഭ്യാസം രാജ്യശ്രദ്ധ നേടിയ മേഖലയായി വളർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


