
സംസ്ഥാനത്തെ സർവെ – ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം ചാത്തന്നൂർ ചിറക്കര ഇഎകെ കൺവെൻഷൻ സെൻററിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവർ വിശിഷ്ടാതിഥികളാകും.
എംഎൽഎമാരായ പി എസ് സുപാൽ, എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, പി സി വിഷ്ണുനാഥ്, എം മുകേഷ്, ഡോ. സുജിത് വിജയൻ പിള്ള, സി ആർ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ജിഎസ് ജയലാൽ എംഎൽഎ സ്വാഗതവും ജില്ലാ കളക്ടർ എൻ ദേവീദാസ് നന്ദിയും പറയും. സർവെ ഭൂരേഖ വകുപ്പ് ഡയറക്ടർ സിറാം സാംബശിവ റാവു പദ്ധതി വിശദീകരണം നടത്തും. കേരളത്തെ കൃത്യതയോടെയും ശാസ്ത്രീയമായും അളക്കുന്നതിനും ഭാവി കേരളത്തിന്‍റെ വികസന ആവശ്യങ്ങൾക്കായി ഭൂവിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമായി ആരംഭിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടന്നു വരുന്ന ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ ആറ് ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നു കഴിഞ്ഞു.
ഒന്നാം ഘട്ടത്തിൽ സർവെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തിൽ സർവെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സർവെ, പൂർത്തീകരിച്ച്, സർവെ അതിരടയാള നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 44.54 ലക്ഷം ലാൻഡ് പാർസലുകളാണ് അളവ് പൂർത്തിയാക്കിയത്. റവന്യൂ, സർവെ രജിസ്ട്രേഷൻ വകുപ്പുകൾ നൽകുന്ന ഭൂസേവനങ്ങൾ സംയോജിപ്പിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന എന്‍റെ ഭൂമി സംയോജിത പോർട്ടൽ രാജ്യത്തിന് തന്നെ മാതൃകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here