
ഏറ്റുമാനൂർ നിയമസഭാ സീറ്റിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയും വിഷമവും പരസ്യമാക്കി മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കൻ. മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് മാത്രമാണുണ്ടായിരുന്നതെന്നും എന്നാൽ അവസാന നിമിഷം തന്നെ വെട്ടിമാറ്റിയത് അങ്ങേയറ്റം പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പാർട്ടിയുടെ അപ്രതീക്ഷിത തീരുമാനത്തിലുള്ള അമർഷം അദ്ദേഹം രേഖപ്പെടുത്തിയത്.
ഏറ്റുമാനൂരിൽ മത്സരിക്കാനാവശ്യമായ എല്ലാ പ്രചാരണ ഒരുക്കങ്ങളും താൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി വാഴയ്ക്കൻ വെളിപ്പെടുത്തി. തന്നെ മാറ്റുന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും, അവസാന നിമിഷത്തെ ഈ മാറ്റം പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാർത്ഥി തന്നേക്കാൾ മികച്ചതാണോ എന്ന് വിലയിരുത്തേണ്ടത് പാർട്ടിയാണെന്നും, അർഹമായ പരിഗണന ലഭിക്കാത്തതിൽ വലിയ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കെ, ജോസഫ് വാഴയ്ക്കന്റെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

