
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നേറി ഇടതു സ്ഥാനാർത്ഥികൾ. റോഡ് ഷോയ്ക്കും റാലികൾക്കും പിന്നാലെ സ്ഥാനാർത്ഥികൾ ഭവന സന്ദർശനത്തിലേയ്ക്ക് കടന്നുകഴിഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്ഥാനാർത്ഥി നിർണയം പോലും പൂർത്തിയാക്കാനാകാതെ കുഴയുകയാണ് യുഡിഎഫ് – എൻഡിഎ മുന്നണികൾ.
പത്തുവർഷം പൂർത്തിയാക്കുന്ന ഇടത് സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞാണ് ഓരോ സ്ഥാനാർത്ഥിയും വോട്ട് തേടുന്നത്. കേരളത്തിന്റെ വികസനം തുടരാൻ ഭരണത്തുടർച്ച അനിവാര്യം എന്നാണ് വോട്ടർമാരോടുള്ള അഭ്യർത്ഥന. യുഡിഎഫിനും എൻഡിഎയ്ക്കും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാൻ കഴിയാത്തതോടെ പ്രചരണ പ്രവർത്തനങ്ങളിൽ ഏകപക്ഷീയമായ മുന്നേറ്റമാണ് ഇടതു സ്ഥാനാർത്ഥികൾക്കുള്ളത്.
യുഡിഎഫിൽ കോൺഗ്രസ് ആണ് നിലവിൽ സ്ഥാനാർത്ഥി ചർച്ചകൾ പോലും പൂർത്തിയാക്കാൻ കഴിയാതെ കുഴയുന്നത്. ഉയർന്നുവന്ന പേരുകളിൽ പലതും അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ വ്യക്തമാക്കി. പലയിടത്തും സ്വന്തം സ്ഥാനാർത്ഥികൾക്കെതിരെ പാളയത്തിൽ തന്നെ പടയൊരുക്കവും ആരംഭിച്ചുകഴിഞ്ഞു.
സ്ഥാനാർത്ഥി ചർച്ചകളിലെ പോര് മറനീക്കി തെരുവിലേയ്ക്ക് എത്തിയതോടെ വലിയ പ്രതിസന്ധിയിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസിലെ തർക്കങ്ങളിൽ യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും അതൃപ്തിയിലാണ്. കോൺഗ്രസിനെ കാത്തുനിൽക്കാതെ ആർഎസ്പി കഴിഞ്ഞദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതുപോലെതന്നെ, സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാൻ എൻഡിഎയ്ക്കും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വന്നതോടെ അക്ഷരാർത്ഥത്തിൽ നിരായുധരായിരിക്കുകയാണ് പ്രതിപക്ഷമുന്നണികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

