
പാചകവാതക ക്ഷാമം നേരിടാൻ നടപടിയുമായി സംസ്ഥാന സർക്കാർ. പരിഹാരത്തിന് പാചകവാതക വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. മുൻഗണാനാക്രമം നിശ്ചയിക്കുന്നതിൽ പ്രഥമ പരിഗണന ആശുപത്രികൾ സ്കൂളുകൾ എന്നിവയ്ക്ക് നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു.
പ്രശ്നം പരിഹരിക്കാൻ കേന്ദ്രത്തിൻ്റെ മെല്ലെപ്പോക്ക് തുടരുന്നതിനിടെയാണ് സംസ്ഥാനത്തിൻ്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. മുൻഗണന വിഭാഗങ്ങളെ തീരുമാനിക്കുന്നതാണ് ആദ്യ നടപടി. ആശുപത്രികൾ, വൃദ്ധ സദനങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐടി പാർക്ക്, ഫാക്ടറികൾ എന്നിവിടങ്ങളിലെ കാൻ്റീനുകൾക്കും മുൻഗണന നിശ്ചയിക്കും.
മാർഗരേഖ പുറപ്പെടുവിക്കാമെന്ന് കമ്പനി പ്രതിനിധികൾ യോഗത്തിൽ ഉറപ്പ് നൽകി. മുൻഗണനാ പട്ടികയിൽ മറ്റ് ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് പട്ടിക നൽകും. മണ്ണെണ്ണ വിതരണം കൂട്ടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും. സിലണ്ടറുകളുടെ ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിലും മോണിറ്ററിങ് കമ്മിറ്റിയുണ്ടാകും. നിലവിൽ സംസ്ഥാനത്തിന് ഗാർഹികേതര സിലണ്ടറുകളുടെ പരിധി 20 ശതമാനമാണ്. അതിഥി തൊഴിലാളികൾ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെടുകയും ചെയ്യും. സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ എൻഫോഴ്സ്മെൻ്റ് പരിശോധനയും ശക്തമാക്കും.
പാചകവാതകത്തിന്റെ ഉപയോഗം നിരീക്ഷിക്കുന്നതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയേയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു. വിവിധ ഓയിൽ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




