
കേരളത്തിൽ എയിംസ് അനുവദിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ഹൈക്കോടതി. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച്. കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ സംസ്ഥാനസർക്കാർ നിർദ്ദേശിച്ച കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടി അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ന് വീണ്ടും ഹർജി പരിഗണിച്ചപ്പോൾ അനുകൂലമായിരുന്നില്ല കേന്ദ്ര നിലപാട്. ഇതാണ് കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. കേരളത്തിലെ എയിംസിന് എന്താണ് കാലതാമസം എന്ന് കേന്ദ്രസർക്കാരിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുകൊണ്ട് കേരളം അനുയോജ്യമല്ലെന്ന് വ്യക്തമാക്കണം. ഇതിനകം 22 എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു.
എന്തുകൊണ്ട് കേരളത്തെ ഒഴിവാക്കി. അതിൻറെ മാനദണ്ഡം എന്താണ്. എയിംസ് ആവശ്യത്തിൽ കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് പ്രകാരം കേരളം സ്ഥലം തയ്യാറാക്കി. അവിടെ സാധ്യത പഠനം പോലും നടത്താൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ലെന്ന് കോടതി വിമർശിച്ചു .
കേന്ദ്രസർക്കാർ നയപരമായി തീരുമാനമെടുത്തെങ്കിൽ മാത്രമേ സാധ്യത പഠനം സാധ്യമാകൂ എന്നായിരുന്നു സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വിശദീകരിച്ചത്. നയപരമായ തീരുമാനത്തിന്റെ പേരിൽ മാത്രം വിവേചനം കാണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


