
ചരിത്രരചനയെ കേവലം വസ്തുതകളുടെ ശേഖരമായല്ല, മറിച്ച് ഒരു നിരന്തര പോരാട്ടമായാണ് പ്രൊഫ. കെ എൻ പണിക്കർ കണ്ടിരുന്നത് എം എ ബേബി. ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കരുടെ സ്മരണാർത്ഥം കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കേരള ഹിസ്റ്ററി കോൺഗ്രസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.
ദേശീയതയുടെ സാംസ്കാരിക യുക്തി/പ്രയോഗങ്ങൾ അധീശത്വവും ജനാധിപത്യ സമരങ്ങളും’എന്ന പ്രമേയത്തിലായിരുന്നു സെമിനാർ. സംസ്കാരം എന്നത് നിശ്ചലമായ ഒന്നല്ലെന്നും അത് ജനങ്ങളുടെ ജീവൽാനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ഒന്നാണെന്നും പ്രൊഫ. കെ എൻ പണിക്കർ നമ്മെ പഠിപ്പിച്ചു എന്ന് എം.എ.ബേബി പറഞ്ഞു. സമകാലീന ഇന്ത്യയിൽ ചരിത്രത്തെ പുനർവ്യാഖ്യാനം ചെയ്ത് പുതിയ അധീശത്വങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, അതിനെ ശാസ്ത്രീയ മനോഭാവത്തോടെയും ജനാധിപത്യ മൂല്യങ്ങളോടെയും പ്രതിരോധം ഉയർത്തിക്കൊണ്ടു വരേണ്ടത് അനിവാര്യമാണെന്ന് എം എ ബേബി ഓർമ്മപ്പെടുത്തി.
സെമിനാറിന്റെ ഭാഗമായി പ്രൊഫ. ഡോ.ആദിത്യ മുഖർജി രചിച്ച “നെഹ്‌റുവിന്റെ ഇന്ത്യ: ഭൂതം, വർത്തമാനം, ഭാവി” എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ എം എ. ബേബി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി.ക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. ടിന്റു കെ ജോസഫ് ഗ്രന്ഥം വിവർത്തനം ചെയ്തു. പ്രൊഫ.ഡോ. ജഗതി രാജ് വി.പി. അധ്യക്ഷനായ ചടങ്ങിൽ ജെ.എൻ.യു പ്രൊഫ. ആദിത്യ മുഖർജി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം അഡ്വ.വി.പി. പ്രശാന്ത്,പ്രൊഫ. വി. കാർത്തികേയൻ നായർ, കേരള ഹിസ്റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി ടി, ജെ.എൻ.യു മുൻ പ്രൊഫസർ ഹർബൻസ് മുഖിയ,പ്രൊഫ.ഡോ. മൃദുല മുഖർജി എന്നിവർ വിഷയാവതരണം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

