
ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്രയമായ കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ നുണപ്രചരണങ്ങളിലും ആക്രമണങ്ങളിലും തകരില്ലെന്നും ചെലവേറിയ ചികിത്സ ആവശ്യമായ കാന്‍സര്‍ രോഗ ചികിത്സയ്ക്കാണ് ഈ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതെന്നും മന്ത്രി വീണ ജോർജ്.
ഫേസ്ബുക്കിലൂടെയാണ് കാന്‍സര്‍ രോഗ ചികിത്സ രംഗത്ത് സർക്കാർ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് മന്ത്രി കുറിച്ചത്. കാന്‍സര്‍ രോഗത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഏകദേശം 1,555 കോടി രൂപയാണ് കാന്‍സര്‍ രോഗ ചികിത്സയ്ക്ക് മാത്രം സർക്കാർ ചെലവഴിച്ചത് എന്നും 41,000ല്‍ അധികം ക്ലെയിമുകള്‍ക്കാണ് 2024-ല്‍ സൗജന്യ ചികിത്സ ലഭിച്ചത് എന്നും മന്ത്രി കുറിപ്പിൽ പറയുന്നു.
ALSO READ: കോട്ടയം മെഡിക്കല്‍ കോളേജ്: ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രിമാർ
പ്രതിരോധ കോശങ്ങള്‍ കൊണ്ട് കാന്‍സര്‍ കോശങ്ങളെ ചികിത്സിക്കുന്ന രീതിയായ ‘കാര്‍ ടി സെല്‍ തെറാപ്പി’. രാജ്യത്ത് ആകെ രണ്ടോ മൂന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ചികിത്സ ലഭ്യമായിട്ടുള്ളത് എന്നും നമ്മൾ അതും വികസിപ്പിച്ചു എന്നും കൂടാതെ പ്രോസ്‌റ്റേറ്റ് കാന്‍സറിന് ശരീരത്തിനുള്ളില്‍ വെച്ച് റേഡിയേഷന്‍ നല്‍കുന്ന ‘ബ്രാക്കി തെറാപ്പി’ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രി നമ്മുടെ ആര്‍സിസിയാണ് എന്നും മന്ത്രി പ്രതിപാദിച്ചു. കാൻസർ രോഗ ചികിത്സ രംഗത്ത് സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗം കൈവരിച്ച പുരോഗതിയെയും നേട്ടങ്ങളെയും പറ്റി വിശദമായി മന്ത്രി പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്.
ALSO READ: നിപ സമ്പർക്ക പട്ടികയിലെ 74കാരിയുടെ മരണം; നിപ ബാധിച്ചല്ലെന്ന് സ്ഥിരീകരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
കാന്‍സര്‍ രോഗ ചികിത്സ ഏറ്റവും ചെലവേറിയതാണ്. ഈ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ( ₹ 1,555 Cr) വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതുമായ മേഖലയാണ് കാന്‍സര്‍ ചികിത്സയുടേത്.
.കാന്‍സര്‍ രോഗത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്. 41,000ല്‍ അധികം ക്ലെയിമുകള്‍ക്കാണ് 2024-ല്‍ സൗജന്യ ചികിത്സ ലഭിച്ചത്. 2015-2016ല്‍ നിന്ന് 100 ഇരട്ടിയിലധികം വര്‍ധന സൗജന്യ ചികിത്സയില്‍ കാന്‍സര്‍ മേഖലയില്‍ ഇന്നുണ്ട് എന്ന് അഭിമാനത്തോടെ പറയാനാകും.
. സൗജന്യ ചികിത്സാ പരിരക്ഷയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ കാന്‍സര്‍ മരുന്നുകള്‍ നല്‍കുന്ന സംസ്ഥാനം നമ്മുടേതാണ്. കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ 2024ല്‍ ആരംഭിച്ചു. അനേകം കുടുംബങ്ങൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്നു.
പ്രതിരോധ കോശങ്ങള്‍ കൊണ്ട് കാന്‍സര്‍ കോശങ്ങളെ ചികിത്സിക്കുന്ന രീതിയാണ് ‘കാര്‍ ടി സെല്‍ തെറാപ്പി’. രാജ്യത്ത് ആകെ രണ്ടോ മൂന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ചികിത്സ ലഭ്യമായിട്ടുള്ളത്. നമ്മൾ അതും വികസിപ്പിച്ചു.
. പ്രോസ്‌റ്റേറ്റ് കാന്‍സറിന് ശരീരത്തിനുള്ളില്‍ വെച്ച് റേഡിയേഷന്‍ നല്‍കുന്ന ‘ബ്രാക്കി തെറാപ്പി’ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രി നമ്മുടെ ആര്‍സിസിയാണ്.
. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ‘സെർവി സ്കാൻ’ RCC വികസിപ്പിച്ചു. ഐക്യരാഷ്ട്രസഭ ഇത് പുരസ്കാരം നല്‍കി ആദരിച്ചു. (2024)
· റോബോട്ടിക് സര്‍ജറി ആര്‍സിസിയിലും എംസിസിയിലും സാധ്യമാക്കി (2024). ധാരാളം കേസുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പീഡിയാട്രിക് കാന്‍സര്‍ ശസ്ത്രക്രിയ ഇതിലൂടെ ആരംഭിച്ചു. സൗജന്യമായോ ഏറ്റവും മിതമായ നിരക്കിലോ ഈ സേവനം നൽകുന്നു.
. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന മജ്ജമാറ്റിവയ്കക്കല്‍ ശസ്ത്രക്രിയ സൗജന്യമായോ മിതമായ ചെലവിൽ എംസിസിയില്‍ ആരംഭിച്ചു.
· ദശ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യമായി ജനകീയ ക്യാന്‍സര്‍ സ്‌ക്രീനിംഗ്: ‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’
. കാന്‍സര്‍ സെന്ററുകളും മെഡിക്കല്‍ കോളേജുകളും കൂടാതെ സര്‍ക്കാര്‍ 28 ജില്ലാ ആശുപത്രികളിലും (ചില താലൂക്ക് ആശുപത്രികളിലും) കാന്‍സര്‍ ചികിത്സ നല്‍കുന്ന സംസ്ഥാനം നമ്മുടേത് മാത്രമാണ്.
. മധ്യകേരളത്തില്‍ കാന്‍സര്‍ ചികിത്സയുടെ സെന്‍ററായി കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ നിര്‍മ്മാണ പൂര്‍ത്തീകരണ ഘട്ടത്തിലെത്തിയിരിക്കുന്നു.
ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍, കാന്‍സര്‍ ചികിത്സാ രംഗത്ത് നടത്തിയ ചുരുക്കം ചില പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

