
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണത്തുടർച്ച ഉണ്ടാവാതിരിക്കാൻ കാരണം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഭരണ വിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ വികസനത്തിനൊപ്പമാണെന്നും പറഞ്ഞു. നടക്കില്ലെന്ന് വിധിയെഴുതിയ പല വികസന പദ്ധതികളും നടപ്പിലാക്കിയ സർക്കാരാണിതെന്നും വി ശിവൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.
‘എന്തെങ്കിലും അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഈ ഗവൺമെന്റ് മാറണം എന്ന നിലയിലുള്ള ഒരു വികാരം കാണുന്നില്ല. പൊതുവിൽ എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു ഗവൺമെന്റ് ആണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്. നടക്കില്ല എന്ന് കണ്ട പല വികസന പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പിലാക്കാൻ ഈ സർക്കാരിനായി. അത് കേന്ദ്ര ഗവൺമെന്റ് പോലും സമ്മതിക്കുന്ന കാര്യമാണ്.
ALSO READ: കേരളത്തിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും
കേന്ദ്രം ഇത്രയധികം ചിറ്റമ്മ നയം സാമ്പത്തിക കാര്യത്തിൽ സ്വീകരിച്ചിട്ട് പോലും ഒരു ദിവസം പോലും ഒരു മണിക്കൂർ പോലും ട്രഷറി അടച്ചിടാതെ ഒരു ഗവൺമെന്റ് മുന്നോട്ടു പോയി എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്’, മന്ത്രി വ്യക്തമാക്കി.
ഈ കഴിഞ്ഞ 10 വർഷക്കാലം യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചെന്നും സത്യവിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ച് പറഞ്ഞ് കടന്നാക്രമിക്കുക എന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിച്ചോ വികസന കാര്യങ്ങൾ പറഞ്ഞോ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചോ അല്ല, മറിച്ച് വ്യക്തിപരമായാണ് മുഖ്യമന്ത്രിയെ നിരന്തരമായി കടന്നാക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കള്ളം ആവർത്തിച്ച് പറഞ്ഞ് സത്യമായി സ്ഥാപിച്ചെടുക്കുക എന്ന ഗീബൽസിയൻ തിയറിയാണ് യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്രയേറെ കടന്നാക്രമിച്ചിട്ടും പിആർ വർക്കുകൾ നടത്തിയിട്ടും മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഭരണവിരുദ്ധ വികാരം ഇല്ല എന്നുള്ളതിന്റെ തെളിവാണതെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ഇത്തവണയും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ അറിയിച്ച ആഗ്രഹം പൂവണിഞ്ഞു, വിഘ്നേഷിന് വീട് ഇനിയൊരു സ്വപ്നമല്ല
താൻ അവിടെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും മന്ത്രി എന്നുള്ള നിലയിൽ നടത്തിയിട്ടുള്ള ഇടപെടലുകളും നാട്ടുകാർക്ക് കൃത്യമായി അറിയാമെന്ന് പറഞ്ഞ അദ്ദേഹം കോടിക്കണക്കിന് രൂപയാണ് ബിജെപി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെലവഴിച്ചതെന്നും ബി.ജെ.പി സംസ്ഥാനത്ത് ചെലവഴിച്ച തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചിടത്തോളം ഒരു അന്വേഷണം നിഷ്പക്ഷമായ ഒരു ഏജൻസിയെ കൊണ്ട് നടത്തേണ്ടതാണെന്നും ആവശ്യപ്പെട്ടു. നേമം മണ്ഡലത്തിലെ വോട്ടർമാരും കേരളത്തിലെ വോട്ടർമാരും ആരുടെയും സാമ്പത്തിക സ്വാധീനത്തിന് വഴങ്ങിക്കൊണ്ട് അവരുടെ വോട്ടവകാശം കച്ചവടം നടത്തുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

