
ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് കൂട്ട സ്ഥലംമാറ്റം തുടരുന്നു. സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും അട്ടിമറിച്ചാണ് സ്ഥലംമാറ്റ ഉത്തരവെന്നാണ് ആക്ഷേപം. പൊതു സ്ഥലംമാറ്റങ്ങൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കെ സ്ഥലംമാറ്റങ്ങൾ പാടില്ലെന്ന സർക്കാർ മാനദണ്ഡവും ലംഘിക്കപ്പെട്ടിരിക്കുകയാണ്. സ്ഥലംമാറ്റ ഉത്തരവുകളുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
സഹകരണ, കൃഷി വകുപ്പുകളിലും ഇടത് നേതാക്കൾക്ക് എതിരെ പ്രതികാര നടപടിയാണ് കൈക്കൊള്ളുന്നത്. 15 സഹകരണ സംഘം ഇൻസ്‌പെക്ടർമാരെയും ഓഡിറ്റർമാരെയും കൂട്ട സ്ഥലംമാറ്റത്തിന് ഉത്തരവിട്ടു. 7 പേർക്ക് സ്ഥലംമാറ്റം മിൽമയിലേക്ക് ഉൾപ്പെടെയാണ്. എൻജിഒ യൂണിയൻ, കെജിഒഎ നേതാക്കൾക്കെതിരെയാണ് പ്രതികാര നടപടി. ഇവർക്ക് പകരം വന്നത് യുഡിഎഫ് അനുകൂല സംഘടനാ നേതാക്കളാണ്.
കാർഷിക വികസന – കർഷക ക്ഷേമ ഡയറക്ടറേറ്റിലും സമാന മാറ്റമാണ് കൈക്കൊണ്ടിരിക്കുന്നത്. എൻഡിഒ യൂണിയൻ, ജോയിന്റ് കൗൺസിൽ നേതാക്കളെയാണ് സ്ഥലം മാറ്റിയത്. ഈ ഉത്തരവുകളുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒൻപത് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ചർച്ച എങ്ങുമാകാതെ സർക്കാർ രൂപീകരണം വൈകുന്നതിനാൽ സംസ്ഥാനത്ത് ഭരണം നിലച്ച മട്ടാണ്. യുഡിഎഫ് അനുകൂല സംഘടനകളുടെ പട്ടിക കണക്കിലെടുത്ത് പ്രതികാര നടപടിയായുള്ള സ്ഥലംമാറ്റങ്ങൾ മാത്രമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

